കാഞ്ഞങ്ങാട്: ശ്രദ്ധേയമായ മലയാള ഗാനങ്ങൾ തുളു ഭാഷയിലേക്ക് മൊഴിമാറ്റി പാടി ശ്രദ്ധേയമാകുകയാണ് എണ്ണപ്പാറ കൃഷ്ണൻ എന്ന കൂലിത്തൊഴിലാളിയായ ഗായകൻ. അർത്ഥവും ഈണവും ചോരാതെയുള്ള കൃഷ്ണന്റെ പാട്ടുകൾക്ക് ആരാധകരും ഏറെയാണ്.
കലാഭവൻ മണിയുടെ മൂന്ന് നാടൻ പാട്ടുകൾ ഉൾപ്പെടെ തുളുവിലാക്കി പാടിയതോടെയാണ് കൃഷ്ണന്റെ കഴിവ് പുറം ലോകമറിയുന്നത്. കൊവിഡിനെതിരെ തുളുവിൽ ഒരുക്കിയ ബോധവത്ക്കരണ പാട്ടും ശ്രദ്ധ നേടിക്കഴിഞ്ഞു. മൂന്ന് പതിറ്റാണ്ട് കാലമായി കലാരംഗത്തുള്ള കൃഷ്ണൻ അവിചാരിതമായാണ് ഗാനങ്ങൾ മൊഴിമാറ്റി പാടാൻ തുടങ്ങിയത്. തുളു ഭാഷ അനായാസം കൈകാര്യം ചെയ്യുന്നത് കണ്ട ഒരു സുഹൃത്താണ് പാട്ടുകൾ എഴുതുവാൻ പ്രേരിപ്പിച്ചത്.
മലയാളത്തിൽ എഴുതിയാണ് പാട്ട് തയ്യാറാക്കുന്നത്. കലാഭവൻ മണിയുടെ മിന്നാമിനുങ്ങേ....., ഇക്കൊല്ലം നമ്മക്ക് ഓണമില്ലെടി...., ബാലേട്ടൻ മോളല്ലേ..... എന്നീ ഗാനങ്ങൾ പാടി ഹിറ്റാക്കിയതിനു പിന്നാലെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയിലെ എനിക്കും ഒരു നാവുണ്ടെങ്കിൽ....., കേൾക്കാത്ത ശബ്ദത്തിലെ കന്നിപ്പൂമാനം... എന്നീ ഗാനങ്ങളും കൃഷ്ണൻ ആകർഷകമാക്കി. കൊവിഡിനെതിരെ തെരുവിൽ പോരാടുന്ന പൊലീസുകാരുടെ അവസ്ഥ വിവരിക്കുന്ന പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.
കാരുണ്യ യാത്രകളിൽ പാട്ടുപാടി സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കൃഷ്ണൻ എന്നും മുന്നിലുണ്ട്. ആറ് വർഷത്തോളം സോറിയാസിസ് ബാധിച്ച് കിടപ്പിലായിരുന്ന അദ്ദേഹം സ്വന്തം ജീവിതകഥയും തുളു ഭാഷയിൽ പാട്ട് രൂപത്തിൽ തയ്യാറാക്കി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. തന്റെ ദുരിതം മറച്ച് മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ പാട്ടുകളുമായി കാരുണ്യയാത്രകളിലെത്തുകയാണ് ഈ ഗായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |