കണ്ണൂർ: ഡി.സി.സി ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സി.പി.എമ്മിന് വേണ്ടി വിശ്വാസതയില്ലാത്ത വ്യക്തി ഉന്നയിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിന് മുമ്പും സുധാകരനെതിരെ ഒട്ടേറെ ആക്ഷേപങ്ങൾ സി.പി.എമ്മും അവർക്ക് വേണ്ടി രംഗത്തിറങ്ങുന്നവരും ഉന്നയിച്ചിട്ടുണ്ട്. ഇവർ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ ധീരമായി നേരിട്ട് കരുത്തോടു കൂടിയാണ് സുധാകരൻ സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞ് നിൽക്കുന്നതെന്ന് സതീശൻ പാച്ചേനി പറഞ്ഞു.
ഡി.സി.സി ഓഫിസിന്റെ പണപ്പിരിവിനായി നിർമ്മാണ കമ്മിറ്റിയുടെ ചെയർമാനായിട്ടും ഒരു ഘട്ടത്തിലും സുധാകരൻ ഇടപെട്ടിട്ടില്ല. കെ .സുരേന്ദ്രനാണ് ഡി.സി.സി ഓഫിസിന്റെ നിർമ്മാണം തുടങ്ങിയത്. അതിന്റെ കണക്കുകൾ മുഴുവൻ താൻ ഡി.സി.സി പ്രസിഡന്റായ സമയത്ത് കൈമാറിയതാണെന്നും പാച്ചേനി പറഞ്ഞു. നേരത്തെയുണ്ടായിരുന്ന കരാറുകാരന് കൊടുക്കാനുണ്ടായിരുന്ന 60 ലക്ഷം രൂപ കൊടുത്ത് ഒഴിവാക്കി. ഇപ്പോൾ ഡി.സി.സി നേരിട്ടാണ് പ്രവൃത്തി നടത്തുന്നത്. ഇതിനകം ആറ് കോടയോളം രൂപ ചെലവഴിച്ചു. കഴിഞ്ഞ മാർച്ചോടെ നിർമ്മാണം പൂർത്തിയായതാണ്. ആഗസ്റ്റ് അവസാന വാരം ഓഫീസ് ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പാച്ചേനി പറഞ്ഞു.
ചിറക്കൽ സ്‌കുളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതുവരെ പാർട്ടിക്ക് മുമ്പിൽ പരാതിയൊന്നും വന്നിട്ടില്ല. ട്രസ്റ്റിന്റെ പേരിലാണ് സ്‌കൂൾ എടുക്കാൻ നീക്കം നടത്തിയത്. ഇതിൽ പാർട്ടിക്ക് ബന്ധമില്ല. മൂന്നു തവണ വധശ്രമത്തെ അതിജീവിച്ച സുധാകരന് കള്ള കേസുകളെ നേരിടാനും അതിജീവിക്കാനും കഴിയുമെന്നും സതീശൻ പാച്ചേനി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |