തളിപ്പറമ്പ്: ഉപയോഗശൂന്യമായ കിണറ്റിൽ വീണ കുറുനരിക്ക് മൂന്നാം ദിവസം വന്യജീവി സംരക്ഷകരുടെ ഇടപെടലിൽ മോചനം. ആലക്കോട് അരങ്ങം കണ്ണാടിപ്പാറ ബസ് സ്‌റ്റോപ്പിന് സമീപം ചെട്ടിയവീട്ടിൽ ശ്രീകുമാറിന്റെ വീട്ടുപറമ്പിലെ കിണറ്റിലാണ് 'ഇന്ത്യൻ ജാക്കൽ' എന്നറിയപ്പെടുന്ന കുറുനരി മൂന്ന് ദിവസങ്ങൾക്ക് മുമ്പ് വീണത്. വിവരം ലഭിച്ചതിനെതുടർന്നു തളിപ്പറമ്പിൽ നിന്നുള്ള വൈൽഡ് ലൈഫ് റെസ്‌ക്യൂവേഴ്സ് കൂട്ടായ്മ പ്രവർത്തകരായ വിജയ് നീലകണ്ഠൻ, രഗിനേഷ് മണ്ടേരി, മനോജ് കാമനാട്ട്, ഷൈജിത്ത്, എം.അക്ഷയ് എന്നിവരെത്തി കുറുനരിയെ രക്ഷപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞദിവസം കുറുനരി കിണറ്റിൽ നിന്ന് ഓരിയിടുന്നത് കേട്ടാണ് വീട്ടുകാർ സംഭവം അറിഞ്ഞത്. ഇവർ വിവരം അറിയിച്ചതിനെതുടർന്നു കണ്ണൂരിൽ നിന്നുള്ള ഒരു സംഘമെത്തി ഇതിനെ കരയ്ക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും കിണറ്റിനുള്ളിലെ ഗുഹയിൽ ഒളിച്ചതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് ശ്രീകുമാർ കോഴിയിറച്ചിയുടെ ഭാഗങ്ങൾ കൊണ്ടുവന്ന് ഭക്ഷണമായി നൽകി. ഇന്നലെ കണ്ണൂർ വൈൽഡ്‌ലൈഫ് റെസ്‌ക്യൂവേഴ്സിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ രഗിനേഷ് മണ്ടേരി കിണറിൽ ഇറങ്ങി കുറുനരിയെ കുരുക്കിൽപെടുത്തി പുറത്തെത്തിക്കുകയായിരുന്നു. പുറത്തെത്തിയ കുറുനരി അല്പദൂരം ഓടിയ ശേഷം തിരിഞ്ഞു രക്ഷപ്രവർത്തകരെ നോക്കി പ്രത്യേകതരം ശബ്ദമുണ്ടാക്കിയ ശേഷം ഓടിമറഞ്ഞത് കൗതുകമായി.
കുറുക്കനല്ല, കുറുനരി
കണ്ടാൽ കുറുക്കൻ എന്ന് തോന്നുമെങ്കിലും വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂ 2 പാർട്ട് 2 ൽ ഉൾപ്പെടുന്ന കുറുനരിയെ അപൂർവ്വമായി മാത്രമേ കാണാൻ സാധിക്കുകയുള്ളു. നാടൻ നായയുടെ വലിപ്പവും സാമ്യവുമുള്ള കുറുനരികൾ രാത്രിസഞ്ചാരികളാണ്. പകൽനേരങ്ങളിൽ മണ്ണിലെ മാളങ്ങളിലും പാറയിടുക്കുകളിലും കുറ്റിക്കാടുകളിലും വിശ്രമിക്കും. നീട്ടി ഓരിയിടുന്നതിനാൽ ചിലയിടങ്ങളിൽ ഊളൻ എന്ന പേരുമുണ്ട്. എലി മുതലായ ചെറുജീവികളും പഴങ്ങളും അഴുകിയ മാംസാവശിഷ്ടങ്ങളും മറ്റുമാണ് കുറുനരിയുടെ ഭക്ഷണം. ഒറ്റരാത്രി കൊണ്ട് ഭക്ഷണം തേടി 12 മുതൽ 15 വരെ കിലോമീറ്റർ ദൂരം കുറുനരികൾ സഞ്ചരിക്കും. പലസ്ഥലങ്ങളിലും മനുഷ്യൻമാർ ജീവിക്കുന്നതിനോട് തൊട്ടുചേർന്ന് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് കുറുനരികൾ ജീവിക്കും . മനുഷ്യരെ കണ്ടാൽ സാധാരണയായി കുറുനരികൾ ഓടി മറയുകയാണ് പതിവെന്ന് വിജയ് നീലകണ്ഠൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |