തലശ്ശേരി: നിഘണ്ടുനിർമ്മാണത്തിലൂടെ മലയാളത്തെ സമ്പുഷ്ടമാക്കിയ ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണകളിരമ്പുന്ന ഇല്ലിക്കുന്നിലെ ബംഗ്ളാവിലേക്ക് രണ്ടുകോടിയിലേറെ വിലയുള്ള പുസ്തകങ്ങളെത്തി. ഗുണ്ടർട്ടിന്റെ ജന്മദേശമായ ജർമ്മനിയിലെ സ്റ്റുഡ്ഗർട്ട് സർവകലാശാലയിൽ നിന്നാണ് ഇത്രയും പുസ്തകങ്ങളെത്തുന്നത്.
സ്റ്റുഡ്ഗർട്ട് മീഡിയാ സർവ്വകലാശാലയിലെ പ്രൊഫസറും മാദ്ധ്യമ പ്രവർത്തകയുമായ ഡോ. മേരി എലിസബത്ത് മുള്ളറുടെ ജീവിത സമ്പാദ്യമായ ഗ്രന്ഥശേഖരത്തിൽ നിന്നുള്ള പതിനായിരത്തിലേറെയുള്ള അപൂർവ്വ പുസ്തകങ്ങൾ ഇപ്പോൾ പൈതൃക പദ്ധതി ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുണ്ടർട്ട് ബംഗ്ളാവിന്റെ നവീകരണം പൂർത്തിയാവുന്നതോടെ ഇവ മ്യൂസിയത്തിലേക്ക് മാറ്റും. പഴയ ബംഗ്ളാവിന്റെ തനിമ നിലനിർത്തിയാണ് നവീകരണം.
'ഡിജിറ്റൽ ലാംഗ്വേജ് മ്യൂസിയം' പദ്ധതിയുടെ ഭാഗമായുള്ള നവീകരണത്തോടെ മലയാളത്തിന്റെ ചരിത്രമായ ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ളാവ് ഭാഷ ചരിത്ര സ്നേഹികളുടെ പ്രധാന താവളമായി മാറും.
മലയാളത്തിലെ ആദ്യ നിഘണ്ടുവും വർത്തമാനപത്രവും മറ്റനേകം ചരിത്ര ഗ്രന്ഥങ്ങളും പിറന്ന ബംഗ്ളാവ് വിദേശ ഭാഷാ പഠിതാക്കൾക്കും പ്രയോജനപ്പെടും വിധത്തിലാണ് നവീകരണം. ജർമനിയിലെ സർവകലാശാലകളുമായി ചേർന്ന് ഭാഷാ പഠനത്തിനും ഗവേഷണത്തിനും ഇവിടെ സൗകര്യവുമുണ്ടാവും. മൂന്നാം ഘട്ടത്തിൽ ബംഗ്ളാവ് വിവിധഭാഷാ പഠന ഗവേഷണ കേന്ദ്രമായിമാറും.
ഗുണ്ടർട്ടും ഭാര്യ ജൂലിയും 1839 മുതലാണ് നിട്ടൂർ ബംഗ്ലാവിൽ താമസിക്കാനെത്തിയത്. ബംഗ്ലാവിന്റെ വരാന്തയിലെ ചാരുകസേരയിൽ ഇരുന്നാണ് അദ്ദേഹം മലയാളം - ഇംഗ്ലീഷ് നിഘണ്ടു ലോകത്തിന് പരിചയപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |