സാഹിത്യകാരനും അദ്ധ്യാപകനുമായ ഡോ. ടി.പി. സുകുമാരന്റെ ഇരുപത്തിയഞ്ചാം ചരമവാർഷികം ഇന്ന്. ദിനേശ്ബീഡിയുടെ ഗന്ധം ചൂഴ്ന്നു നിൽക്കുന്ന രൂപം. വെള്ള ഷർട്ടിന്റെ കൈ മടക്കുകളിൽ തിരുകി വെച്ച മുഷിഞ്ഞ നോട്ടുകൾ. പൗരസ്ത്യ പാശ്ചാത്യ ദാർശനിക വഴികളിലൂടെ മേഞ്ഞുനടക്കുന്ന ധിഷണ. വളയാത്ത നട്ടെല്ല്. കാലത്തിന് ഒരു പാട് മുന്നേ നടക്കുന്ന കാലുകൾ. അതാണ് ഡോ. ടി.പി.സുകുമാരൻ.
സാഹിത്യം, നാടകം, ഫോക്‌ലോർ, സംഗീതം, ചിത്രകല, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചു കൊണ്ട് വിസ്മയിപ്പിക്കുന്ന ബഹുമുഖത്വം അദ്ദേഹം അടയാളപ്പെടുത്തുകയുണ്ടായി. കണ്ണൂരിനടുത്തുള്ള താഴെ ചൊവ്വയിലായിരുന്നു ജനനം. ജാതീയ ചിന്തകളും സാമ്പത്തിക ഉച്ചനീചത്വങ്ങളും കാർക്കശ്യത്തോടെ നില നിന്ന ജീവിത പരിസരം. ബീഡിക്കമ്പനിയിലും നെയ്ത്തു ശാലയിലും ചെലവിട്ട ബാല്യം. ടീച്ചേർസ് ട്രെയിനിംഗിനു ശേഷം തോട്ടട വെസ്റ്റ് യു.പി.സ്കൂളിൽ അധ്യാപകനായി. കമ്മ്യൂണിസ്റ്റുകാരനെന്ന് ആക്ഷേപിച്ച് ഹൈസ്കൂൾ ജോലി വിട്ട് പോകേണ്ടി വന്ന അവസ്ഥ. സ്കൂളിൽ പഠിപ്പിക്കുന്നതോടൊപ്പം പഠനം തുടർന്നു. നിർമ്മലഗിരി കോളേജിൽ നിന്നും മലയാളം വകുപ്പദ്ധ്യക്ഷനായി പിരിഞ്ഞു. സാഹിത്യ വിമർശനത്തിൽ കേസരിയുടെ പാത പിന്തുടർന്നു കൊണ്ടാണ് ടി.പി.യുടെ രംഗപ്രവേശം. ആ കാലയളവിൽ മറ്റു നിരൂപകർ കൊണ്ടാടിയ കൃതികളേയോ എഴുത്തുകാരേയോ ആയിരുന്നില്ല മാഷ് പരിചരിച്ചത്. ഡ്രൈഡനും ഫെയർ ചൈൽഡും തുടങ്ങി വെച്ച് റൂസ്സോയിലുടെ മൂർത്തരൂപം പ്രാപിച്ച "നല്ലവനായ കാട്ടാളൻ '' എന്ന രാഷ്ട്രീയസങ്കല്പനത്തെ മാഷ് മലയാളനി രൂപണശാഖയിലേക്ക് സമന്വയിപ്പിച്ചു. പരിസ്ഥിതി സൗന്ദര്യശാസ്ത്രമെന്ന ആശയദർശനവും മലയാളത്തിൽ ആദ്യമായി ചർച്ച ചെയ്തത് ടി.പി.യായിരുന്നു. 'നാടകം കണ്ണിൻെറ കല'യെന്ന സംവാദാത്മകമായ ഗ്രന്ഥവും, കെ.ജെ ബേബിയുടെ നാടുഗദ്ദികയുൾപ്പെടെയുള്ള നാടകങ്ങളോടുള്ള നിലപാടുകളും 'ആയഞ്ചേരി വല്യെശമാന'നെന്ന വെള്ളരി നാടകവും ടി.പി.സുകുമാരനെന്ന വ്യത്യസ്ത നാടകക്കാരനെ 'അരങ്ങി'ലെത്തിച്ചു. സംഗീതത്തിലും ചിത്രകലയിലുമൊക്കെ വേറിട്ട കാഴ്ചപ്പാടിലൂടെയുള്ള സഞ്ചാരമായിരുന്നു മാഷിന്റെത്. കേരളത്തിലെ ഫോക്‌ലോർ മേഖലയിൽ ഏറ്റവും മൗലികമായ സംഭാവനകളാണ് അദ്ദേഹത്തിന്റെതായുള്ളത്. തനി നാടൻ എന്നു വിശേഷിപ്പിക്കാവുന്ന ഒരു ശൈലി എഴുത്തിലും പ്രസംഗത്തിലും മാഷ് സൂക്ഷിച്ചു. പച്ചമനഷ്യന് പ്രാമുഖ്യമുള്ള ഒരു രാഷ്ട്രീയ-സാംസ്കാരിക ചിന്താപരിസരമാണ് അദ്ദേഹം മുന്നോട്ട് വെക്കാൻ ശ്രമിച്ചത്. അത്തരം ചിന്തകളെ പരിചരിക്കാതെ കേരളീയ സമൂഹത്തിനു മുന്നോട്ട് പോകാൻ കഴിയില്ലെന്നു തന്നെയാണ് നിലവിലുള്ള രാഷ്ട്രീയ-സാംസ്കാരിക ചുറ്റുപാടുകൾ നമ്മളോട് പറഞ്ഞു കൊണ്ടിരിക്കുന്നത്. അതുതന്നെയാണ് ഡോ. ടി.പി.സുകുമാരന്റെ പ്രസക്തിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |