കണ്ണൂർ :സെന്റ് മൈക്കിൾസ് സ്കൂൾ മൈതാനം വേലികെട്ടി അടച്ച ഡി.എസ്.സിയുടെ നടപടിക്കെതിരെ കണ്ണൂർ കോർപറേഷനിൽ അടിയന്തിരപ്രമേയം അവതരിപ്പിച്ചു. നഗരത്തിലെ എണ്ണമറ്റ ജനാധിപത്യ ചലനങ്ങളുടെ പ്രഭവ കേന്ദ്രമായിരുന്ന വിളക്കും തറ മൈതാനം ഉൾപ്പെടെ സ്ഥിതിചെയ്യുന്ന ഡി .എസ്. സി ഗ്രൗണ്ട് വേലി കെട്ടി തിരിച്ച് പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് നാടിനോടും ചരിത്രത്തിനോടും ഉള്ള വെല്ലുവിളിയാണെന്ന് കൗൺസിൽ യോഗത്തിൽ മേയർ ടി .ഒ. മോഹനൻ നൽകിയ അടിയന്തിര പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ഇരുട്ടിന്റെ മറവിൽ ജനങ്ങളുടെ വഴികെട്ടി അടക്കാനുള്ള തീരുമാനം സിവിലിയൻ മാരോടുള്ള യുദ്ധപ്രഖ്യാപനമായി മാത്രമേ കാണാനാവുകയുള്ളൂവെന്നും ഇത്തരം പ്രവർത്തനങ്ങളെ കൗൺസിൽ യോഗം അപലപിക്കുകയാണെന്നും ഈ നീതിനിഷേധം തിരുത്തണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു. ഒരു പാട് ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് വിളക്കുംതറ മൈതാനവും സെന്റ്‌മൈക്കിൾസ് സ്‌കൂളിന് മുന്നിലെ സ്ഥലവും. സാമൂഹിക രാഷ്ട്രീയ, വിവിധ മേഖലകളിലെ പരിപാടികൾക്കും എല്ലാം തുടക്കം കുറിക്കുന്ന മണ്ണിന് ഇനി ആ ചരിത്രമുഹൂർത്തം ഉണ്ടാകില്ലെന്നത് ഏറെ പ്രയാസമുണ്ടാക്കുന്നതാണെന്ന് മേയർ പ്രമേയം അവതരിപ്പിച്ചതിന് ശേഷം പറഞ്ഞു.
ജനങ്ങളെ വെല്ലുവിളിച്ച് കൊണ്ടുള്ള ഈ നീക്കത്തിൽ നിന്നും പിന്തിരിയണമെന്ന് പ്രമേയത്തെ പിന്തുണച്ച് ഇടതു കൗൺസിലർ അഡ്വ. പി .കെ. അൻവർ പറഞ്ഞു.വേലികെട്ടുന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ജനപ്രതിനിധികളെയും മറ്റും തീർത്തും അവഗണിച്ച നിലപാട് പട്ടാളഭരണാധികാരികളിൽ നിന്നും ഉണ്ടാവാൻ പാടില്ലായിരുന്നു, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കുന്ന സമീപനം തെറ്റായ പാതയുണ്ടാക്കുന്നതാണെന്നും അടിയന്തിര പ്രമേയത്തെ പിന്തുണച്ച് ചർച്ചയിൽ പങ്കെടുത്ത കൗൺസിലർമാർ പറഞ്ഞു അഡ്വ. മാർട്ടിൻ ജോർജ്ജ്, പി. കെ .രാഗേഷ്, സിയാദ് തങ്ങൾ, അഡ്വ. പി ഇന്ദിര എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |