കയ്യൂർ (കാസർകോട്): വിളവെടുക്കാറായ നേന്ത്രക്കായയിൽ 'കറുത്തപുള്ളികൾ' വീണ് കനത്ത നഷ്ടത്തിലായ കയ്യൂർ, കൂക്കോട്ട് ഭാഗങ്ങളിലെ വാഴകർഷകരുടെ കണ്ണീര് തുടക്കാൻ ഇടപെടൽ. 'കേരള കൗമുദി' നൽകിയ വാർത്തയെ തുടർന്ന് കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം ഇടപെടുകയായിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എം. രാജഗോപാലൻ എം. എൽ .എ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ വീണാറാണിയെ വിളിച്ച് ആവശ്യമായ നടപടി എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ ജയപ്രകാശ്, നാരായണൻ കുട്ടി എന്നിവർ കയ്യൂർ മേഖലയിലെ വാഴത്തോട്ടത്തിൽ എത്തി പരിശോധിക്കുകയും വിശദവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് തയ്യാറാക്കി പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് സമർപ്പിച്ചു. ഈ ഭാഗങ്ങളിലെ വാഴക്കുലകളിൽ കീടനാശിനി തെളിക്കുന്നതിന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്. കറുത്ത പുള്ളികൾ വീണ വാഴക്കുലകളുടെ സാമ്പിൾ ശേഖരിച്ച് കാർഷിക കോളേജിലെ ഗവേഷകർ വിദഗ്‌ധപഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. പടന്നക്കാട് കാർഷിക കോളേജിലെ പ്രൊഫസർ ഡോ. കെ എം ശ്രീകുമാർ, ഡോ. സജേഷ് എന്നിവരാണ് പഠനം നടത്തിയത്.
നഷ്ടം വന്നതിൽ വിള ഇൻഷൂറൻസ് ചെയ്യാത്തവരും ചെയ്തവരുമായ കൃഷിക്കാരുണ്ട്. വിള ഇൻഷൂറൻസ് ചെയ്തില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതിലും കർഷകർ ആശങ്കയിലാണ്. പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം വന്നാൽ മാത്രമെ നഷ്ടപരിഹാരത്തിന് അർഹതയുള്ളുവെന്നാണ് അധികൃതർ ഇവരോട് പറഞ്ഞത്. ഏതെങ്കിലും കാർഷിക പാക്കേജിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം നൽകി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചത് നികത്തണമെന്ന് ആവശ്യപ്പെട്ട് കൃഷിവകുപ്പ് മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് കയ്യൂരിലെ വാഴകർഷകർ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |