തലശ്ശേരി: ഇന്ത്യൻ ചലച്ചിത്രമണ്ഡലത്തിൽ നക്ഷത്ര ശോഭയോടെ വിരാജിച്ചിരുന്ന മഹാനടൻ ദിലീപ് കുമാറിന്റെ വേർപാടിൽ നെഞ്ചുരുകി ഇരിക്കുന്ന ഒരാളുണ്ട് തലശ്ശേരിയിൽ. നാട്ടിലും മുംബൈയിലും ഗൾഫിലും ഏറെക്കാലം ഫോട്ടോഗ്രാഫറായിരുന്ന പി .എം ജലാലുദ്ദീന്റെ ഓർമ്മകളിൽ അത്രയേറെ സ്ഥാനമുണ്ട് ദിലീപ് കുമാറിന്.
1967ൽ ജോലി തേടിയാണ് മുംബൈയിലെത്തിയത്. ദിലിപ് കുമാറിനെ നേരിട്ട് കാണണമെന്ന ആഗ്രഹവുമായി കഴിഞ്ഞുകൂടുമ്പോഴായിരുന്നു യാദൃശ്ചികമായി ഒരു ദിവസം മുംബൈയിലെ വർദാർ സ്റ്റുഡിയോവിലെത്തിയത്. നേരിൽ കാണുക മാത്രമല്ല,ആലിംഗനം ചെയ്യാനും ഫോട്ടോ എടുക്കാനും അദ്ദേഹം അനുവദിച്ചത് ഇന്നലെയെന്ന പോലെ ജലാലുദ്ദീൻ ഓർക്കുന്നു. താരരാജാവായിരുന്ന അദ്ദേഹത്തെ അകലെ നിന്നു പോലും കാണാൻ അവസരം വിരളമായ ആ കാലത്ത് 17കാരനായ ജലാലുദ്ദീന് അതൊരു സമ്മാനമായിരുന്നു.
1967ൽ ദിലീപ് -സഹറാബാനു വിവാഹചടങ്ങിനോടനുബന്ധിച്ച് നടന്ന വിവാഹാഘോഷയാത്രയിൽ നടൻ രാജ്കപൂർ മുന്നിൽ നിന്ന് ന്യത്തം ചവുട്ടിയും ഗാനമാലപിച്ചും മുംബൈ നഗരത്തെ വലംവെച്ച ഘോഷയാത്രയിൽ കാമറയും തൂക്കി ദൃശ്യങ്ങൾ പകർത്താൻ ജലാലുദ്ദീനുമുമുണ്ടായിരുന്നു.1977 ൽ ഒരു ചാരിറ്റി ഷോവിന് വേണ്ടി ഭാര്യ സഹറാ ബാനുവിനോടൊപ്പം, ദുബായിലെത്തിയ ദിലിപ് കുമാറുമായി ഒരു മാധ്യമ പ്രവർത്തകന്റെ റോളിൽ അഭിമുഖ സംഭാഷണം നടത്തുകയും ഒരുമിച്ച് ഫോട്ടോയെടുക്കുകയും ചെയ്തത് ജലാലുദ്ദീൻ അഭിമാനത്തോടെ സ്മരിക്കുന്നു.
മമ്മൂട്ടി, ശ്രീവിദ്യ തുടങ്ങി അഞ്ഞൂറോളം പ്രശസ്തരായ കലാകാരൻമാരുടെ ഫോട്ടോകൾ ജലാലുവിന്റെ കാമറ കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്. എന്നാൽ ദിലീപിന്റെ കൂടെയല്ലാതെ മറ്റാരുടെയും ഒപ്പം നിന്ന് താൻ ഫോട്ടോ എടുത്തില്ലെന്ന് ജലാലുദ്ദീൻ പറയുന്നു.
ഇപ്പോൾ 76 കാരനായ ജലാലുദ്ദീൻ കണ്ണൂർ വാരത്തെ എളായാവൂർ സി. എച്ച്. സെന്ററിൽ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. തലശ്ശേരിയിലെ മുൻകാല സ്റ്റുഡിയോയായ സൈദീസ് ഫോട്ടോ സ്റ്റുഡിയോ ഉടമ പരേതനായ പി .എം. ഷാഹുൽ ഹമീദിന്റെ ഇളയ സഹോദരനാണ് ജലാലുദ്ദിൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |