ആലക്കോട് :കറികൾക്ക് രുചിയും മണവും ലഭിക്കാൻ ഉപയോഗിക്കുന്ന കറുവപ്പട്ടയ്ക്ക് പകരം കൊമേറിയൻ എന്ന വിഷാംശം വലിയ തോതിലുള്ള കാസിയ (ചൈനീസ് കറുവപ്പട്ട) ഉപയോഗിച്ച് കരളിന്റെയും വൃക്കകളുടെയും ആമാശയത്തിന്റെയും ആരോഗ്യം തകർക്കുമ്പോൾ ജൈവകൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് കറുവ തൈകൾ നൽകാൻ തയ്യാറായി കേരള പ്ളാന്റേഷൻ കോർപറേഷന്റെ നാടുകാണി ഡിവിഷൻ.
കേരളത്തിൽ കറുവ കൃഷിചെയ്തിരുന്നത് കണ്ണൂർ ജില്ലയിലാണ്. പണ്ട് ബ്രിട്ടീഷുകാർ ആരംഭിച്ച അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടം പ്രസിദ്ധമായിരുന്നു. എന്നാൽ തളിപ്പറമ്പ് ആലക്കോട് റൂട്ടിൽ നാടുകാണിയിലുള്ള കറപ്പത്തോട്ടമാണ് ഇപ്പോൾ അവശേഷിക്കുന്നത്. വിളക്കന്നൂരിൽ സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലും കറുവ കൃഷിചെയ്യുന്നുണ്ട്.
ആലക്കോടിന്റെ ശില്പി ദിവംഗതനായ പി.ആർ.രാമവർമ്മരാജയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന നാടുകാണി എസ്റ്റേറ്റ് സംസ്ഥാനസർക്കാർ 1976 ൽ മിച്ചഭൂമിയായി പിടിച്ചെടുത്തതാണ്. തൊഴിൽ സമരത്തെത്തുടർന്ന് ലോക്കൗട്ടിലായിരുന്ന എസ്റ്റേറ്റ് കേരള പ്ളാന്റേഷൻ കോർപ്പറേഷന് കൈമാറുകയും ആലക്കോട് ഗവണ്മെന്റ് എസ്റ്റേറ്റ് എന്നപേരിൽ പിന്നീട് പ്രവർത്തിക്കുകയുമായിരുന്നു. നാടുകാണി ഡിവിഷൻ ഒഴികെയുള്ള എസ്റ്റേറ്റ് ഡിവിഷനുകൾ എ.കെ.ആന്റണി സർക്കാർ ഭൂരഹിതർക്ക് വിതരണത്തിനായി നൽകിയതോടെ നാടുകാണിയിലെ കറപ്പത്തോട്ടം കേരള പ്ളാന്റേഷൻ കോർപ്പറേഷന്റെ ചീമേനി എസ്റ്റേറ്റിന്റെ ഭാഗമായി മാറി.
നാടുകാണിയിൽ ഉല്പാദിപ്പിക്കുന്ന ഓർഗാനിക് കറുവപ്പട്ട, കറുവ തൈലം, കുരുമുളക്, പാഷൻഫ്രൂട്ട്, കശുമാങ്ങ സോഡ (ഒസിയാന ) എന്നിവയ്ക്ക് നല്ല ഡിമാന്റാണുള്ളത്. പാകിമുളപ്പിച്ച കറുവതൈകളും വില്പ്പനയ്ക്കുണ്ട്. 25 രൂപ മാത്രമാണ് കറുവ കൂടതൈകളുടെ വില. എസ്റ്റേറ്റ് വക സ്റ്റാളിൽ നിന്നുമാണ് ഇവയുടെ വില്പന. പാഷൻ ഫ്രൂട്ട് സ്‌ക്വാഷ്, മാങ്ങ സ്‌ക്വാഷ്, പച്ചമാങ്ങ സ്‌ക്വാഷ്, കശുമാവ്‌തൈ, പാഷൻഫ്രൂട്ട് തൈ, രാമച്ചം, എന്നിവയും ഈ സ്റ്റാളിലൂടെ വിൽപ്പന നടത്തുന്നുണ്ട്. വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായാണ് ഇവിടെ പാഷൻഫ്രൂട്ട് കൃഷി ആരംഭിച്ചത്.
സ്റ്റാൾ തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുമ്പോൾ തികച്ചും ഓർഗാനിക് ആയിട്ടുള്ള ഇവിടുത്തെ ഉല്പന്നങ്ങളും തൈകളും വാങ്ങുവാൻ ധാരാളം ആളുകളെത്തുന്നുണ്ട് - പീതാംബരൻ(ജീവനക്കാരൻ)
അപരൻ അപകടകാരിയായ വില്ലൻ
മനുഷ്യശരീരത്തിൽ 12 ഇരട്ടി അർബുദ കോശങ്ങളെ വളർത്തുന്ന ഏറ്റവും അപകടകാരി കൂടിയാണ് കറുവപ്പട്ടയെന്ന പേരിൽ വിറ്റഴിക്കുന്ന കാസിയ. കറിപൗഡർ, 70 ശതമാനം ആയുർവേദ മരുന്നുകൾ, ബിരിയാണി ഉൾപ്പെടെയുള്ള മസാലക്കൂട്ടുകളിലെല്ലാം കാസിയ ഉപയോഗിക്കുന്നുണ്ട്. വിപണിയിലിറങ്ങുന്ന കറിപൗഡറുകളിൽ ഇത് ഉപയോഗിക്കുന്നുണ്ടെന്നു വിവരാവകാശ അപേക്ഷക്ക് സ്‌പൈസസ് ബോർഡ് കാസിയയ്ക്കെതിരെ കാലങ്ങളായി പോരാട്ടം നടത്തുന്ന പയ്യാമ്പലത്തെ ലിയോനാർഡ് ജോണിന് നൽകിയ മറുപടി.ലീയനാർഡ് ജോണിന്റെ നിയമപോരാട്ടം വഴി .3 ശതമാനത്തിന് മുകളിൽ കോമറിൻ അടങ്ങിയ കാസിയ ഇറക്കുമതി കേന്ദ്രം നിരോധിച്ചിരുന്നു.എന്നാലും ഈ രംഗത്ത് പ്രവർത്തിക്കുന്ന മാഫിയകൾ ഇപ്പോഴും കാസിയ എത്തിക്കുന്നുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |