പ്രതിദിനം കയറുന്നത് 1000 കമുകുകളിൽ
കാസർകോട്: മുള്ളേരിയ പാർത്തക്കൊച്ചിയിലെ സൂര്യനാരായണ ഭട്ടിന് കാസർകോട്ടെ അടയ്ക്കാ കർഷകർക്കിടയിൽ 'ഹീറോ' പരിവേഷമാണ്. ഉയരക്കൂടുതലുള്ള കമുകിൽ കയറാൻ തൊഴിലാളികളെ കിട്ടാത്ത മഴക്കാലത്ത് ഒരു ദിവസം ആയിരം കമുകുകളിൽ കയറാനുള്ള 'സൂപ്പർ ട്രീ ബൈക്ക്'. സ്വന്തമാക്കിയിട്ടുണ്ട് ഭട്ട്.
മഹാളി രോഗത്തിന് മരുന്ന് തെളിക്കാനും അടയ്ക്ക പറിക്കാനും കമുകിൽ കയറുന്ന ബൈക്കിലൂടെ സാധിക്കും. കൂലിയിനത്തിൽ കൊടുക്കുന്ന ആയിരങ്ങൾ ഒറ്റയടിക്ക് ലാഭം. കുടുംബസ്വത്തായ ഏഴേക്കർ തോട്ടത്തിൽ 2000 കമുകുകളുള്ള ഭട്ട് ഇപ്പോൾ ഹാപ്പിയാണ്. മഹാളിക്ക് കീടനാശിനി തളിക്കുന്നത് ‘ബൈക്ക്’ ഓടിച്ച് കമുകിൽ കയറിയാണ്.
തൊഴിലാളികളെ കിട്ടാതെ കഴിഞ്ഞ വർഷം മഹാളി വന്ന് 20 ക്വിന്റൽ അടയ്ക്കയാണ് നഷ്ടപ്പെട്ടത്. 200 ലിറ്റർ മരുന്ന് തെളിക്കാൻ 1800 രൂപ കൂലി നൽകണം. മരുന്നിന്റെയും ഹെൽപ്പറുടെയും ചിലവ് പുറമെ. തൊഴിലാളികൾ എല്ലാ കമുകിലും കയറില്ല. ബൈക്കിലാണെങ്കിൽ അതിവേഗം ജോലി തീർക്കാനും ദിവസം 800 ലിറ്റർ മരുന്ന് തെളിക്കാനും കഴിയും. ഇതോടെയാണ് 'ട്രീ ബൈക്ക്' വാങ്ങിയത്. കേരളത്തിലെ ആദ്യത്തെ 'ട്രീ ബൈക്ക്' ഉടമയാണ് സൂര്യനാരായണ ഭട്ട്.
കേരളത്തിൽ ഈ 'ബൈക്ക് ' എത്തിയതോടെ ആർക്കും എളുപ്പത്തിൽ കമുകിൽ കയറാൻ കഴിയും എന്ന പ്രത്യേകതയുമുണ്ട്.
മെയ്ഡ് ഇൻ കർണാടക
കർണാടക ബണ്ട്വാൾ സ്വദേശിയായ പനോളി ബയൽ ഗണപതി ഭട്ട് കണ്ടുപിടിച്ച ‘ബൈക്ക്’ നിലവിൽ കർണാടക ശിവമുഖയിലെ സ്വകാര്യ കമ്പനിയാണ് നിർമ്മിക്കുന്നത്. പെട്രോളിൽ പ്രവർത്തിക്കുന്ന രണ്ട് കുതിരശക്തിയുള്ള എൻജിനാണ് യന്ത്രത്തിന്റെ പ്രധാന ഭാഗം. 25 കിലോയാണ് ഭാരം. 70 കിലോ വരെ ഭാരമുള്ളവർക്ക് ഉപയോഗിക്കാം. കമുകിൽ ഘടിപ്പിച്ച് ആക്സിലേറ്റർ ഉപയോഗിച്ചാൽ യന്ത്രം ഏത് ഉയരത്തിലേക്കും കുതിക്കും. മുകളിലെത്തിക്കഴിഞ്ഞാൽ എൻജിൻ നിർത്താം. ക്ളച്ച് പിടിച്ചാണ് തിരിച്ചിറക്കം. സുരക്ഷാബെൽറ്റ്, ഇരിക്കാനുള്ള സീറ്റ്, കാൽവയ്ക്കാനുള്ള സൗകര്യം എല്ലാം യന്ത്രത്തിലുണ്ട്. ഒരു ലിറ്റർ പെട്രോളിൽ 80-90 കമുകിൽ വരെ കയറാം. 96,500 രൂപയാണ് വില. കേന്ദ്ര കാർഷികോപകരണ സഹായ സബ്‌സിഡിയുള്ളതിനാൽ പകുതിവിലയ്ക്ക് കർഷകർക്ക് ലഭിക്കും.
'ബൈക്ക്' വാങ്ങിക്കാൻ താല്പര്യപ്പെട്ട് നിരവധി പേർ ബന്ധപ്പെടുന്നുണ്ട്. അന്വേഷിച്ച് എത്തുന്നവരോടും വിളിക്കുന്ന കർഷകരോടും ഇതിന്റെ പ്രയോജനങ്ങൾ പറഞ്ഞുകൊടുക്കുന്നുണ്ട്. ഭാവിയിൽ കൃഷി മുന്നോട്ട് കൊണ്ടുപോകാൻ ട്രീ ബൈക്ക് കൂടിയേതീരൂ.
സൂര്യനാരായണ ഭട്ട് (അടയ്ക്ക കർഷകൻ മുള്ളേരിയ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |