കേളകം: പാലുകാച്ചി മലയുടെ ടൂറിസം സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനുള്ള കർമ്മപദ്ധതികൾ തയ്യാറാകുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘത്തിന്റെ സന്ദർശനത്തിനു പിന്നാലെയാണ് സഞ്ചാരികളെ ആകർഷിക്കുന്ന വിവിധ പദ്ധതികൾ നടപ്പിലാക്കാനുള്ള ആലോചന പുരോഗമിക്കുന്നത്.
ട്രക്കിംഗ് ആരംഭിക്കുന്ന സെന്റ് തോമസ് മൗണ്ടിനോടു ചേർന്നുള്ള പ്രദേശം പാലുകാച്ചി മല ടൂറിസത്തിന്റെ പ്രവേശന കവാടമാക്കുന്നതിനെക്കുറിച്ചും സംഘം ചർച്ച ചെയ്തു.
ഇവിടേക്കുള്ള റോഡുവികസനവും പ്രദേശത്തെ സ്വകാര്യവ്യക്തികളുടെയും ആരാധനാലയങ്ങളുടെയും അധീനതയിലുള്ള സ്ഥലങ്ങൾ ഏറ്റെടുത്തോ ലീസിനെടുത്തോ സഞ്ചാരികൾക്ക് പാർക്കിംഗ് അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യങ്ങളും പരിഗണനയിലാണ്. അനുമതികൾ വാങ്ങി വിശദമായ പദ്ധതിരേഖ തയാറാക്കി ടൂറിസം വകുപ്പിന് സമർപ്പിക്കാൻ കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ സംയുക്തമായി തീരുമാനിച്ചു. മലഞ്ചെരുവിലെ ഹെക്ടറുകളോളമുള്ള പുൽമേടിന്റെ ടൂറിസം സാദ്ധ്യതകളും സംഘം വിലയിരുത്തി.
മോഹിപ്പിക്കും കോടമഞ്ഞ്കാഴ്ചകൾ
കണ്ണെത്താ ദൂരത്തെ കാഴ്ചകൾ, ഏതുസമയവും വീശിയടിക്കുന്ന ഇളം കാറ്റ്, വർഷത്തിൽ ഏറിയ പങ്കും മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞ്...പശ്ചിമഘട്ട മലനിരകളിൽ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന പാലുകാച്ചി മലയുടെ സവിശേഷതകൾ നിരവധിയാണ്.
സാഹസികതയും വനത്തിന്റെ കുളിർമയും ഒത്തിണങ്ങിയ ഇവിടം സഞ്ചാരികൾക്ക് സുഖകരമായ അനുഭൂതി പ്രദാനം ചെയ്യുന്നു. സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും വിസ്മയകരമായ ദൃശ്യങ്ങളാണ് പാലുകാച്ചി മല സമ്മാനിക്കുന്നത്. മേഘങ്ങൾ കൈയെത്തുന്ന ദൂരത്തിൽ നിൽക്കുന്ന കാഴ്ച കർണാനന്ദകരമാണ്. സമുദ്രനിരപ്പിൽനിന്ന് 1200 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടം തീർത്ഥാടനകേന്ദ്രം കൂടിയാണ്.
പ്രദേശത്ത് ഇക്കോ ടൂറിസത്തിന്റെ സാദ്ധ്യതകൾ ഏറെയാണ്. വനഭൂമി ഉൾപ്പെട്ട പ്രദേശമായതിനാൽ വനംവകുപ്പിന്റെ അനുമതിയാണ് പദ്ധതിക്കായി ആദ്യം വേണ്ടത്. കേളകം, കൊട്ടിയൂർ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഡി.എഫ്.ഒയെ സന്ദർശിച്ച് അനുമതിക്കാവശ്യമായ നടപടികൾ സ്വീകരിക്കും-
കെ.സി. ശ്രീനിവാസൻ,ഡി.ടി.പി.സി സെക്രട്ടറി,കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |