കണ്ണൂർ: അഴിമതിയും ധൂർത്തും ഊടും പാവും നെയ്യുന്ന സംസ്ഥാനത്തെ പൊതുമേഖലാ സ്പിന്നിംഗ് മില്ലുകൾക്കിടയിൽ വൈവിദ്ധ്യവത്കരണത്തിലൂടെ ശ്രദ്ധ നേടി കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽ. ഉത്പാദനത്തിനിടെ പുറന്തള്ളുന്ന പരുത്തിമാലിന്യവും നൂൽ ആക്കി മാറ്റുന്ന പുതിയ സാങ്കേതിക വിദ്യയാണ് ഇവിടെ നടപ്പാക്കുന്നത്. മാലിന്യമായി പാഴാകുന്ന പരുത്തി ഉപയോഗിച്ച് നൂൽ ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി. ഇതിലൂടെ മില്ലിന് പ്രതിവർഷം അഞ്ചുകോടിയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്.
ഉയർന്ന കൗണ്ട് നൂൽ ഉത്പാദിപ്പിക്കുമ്പോൾ പുറന്തള്ളുന്ന മാലിന്യത്തിൽനിന്ന് നൂൽ ഉത്പാദിപ്പിക്കുന്നതാണ് 2.8 കോടിയുടെ പദ്ധതി. മില്ലിലുള്ള യന്ത്രങ്ങളും പുതുതായി വാങ്ങുന്നവയും ഉപയോഗിച്ച് കേരള വിപണിയിൽ നല്ല വിൽപനയുള്ള ഇനം നൂൽ ഉത്പാദിപ്പിക്കും.
മിൽ ആധുനികവൽക്കരിച്ചതോടെ ഉപേക്ഷിച്ച യന്ത്രങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തും. രണ്ടരക്കോടി രൂപയുടെ പുതിയ യന്ത്രങ്ങളും വാങ്ങും. കർട്ടൻ, ബെഡ്ഷീറ്റ് അടക്കമുള്ള ഫർണിഷിംഗ് തുണിത്തരങ്ങൾ, ജീൻസ് തുടങ്ങിയവയുടെ നൂലാണ് ഇങ്ങനെ ഉത്പാദിപ്പിക്കുന്നത്. 25 പേർക്ക് പുതുതായി ജോലി നൽകാനുമാകും.
ലോക്ക്ഡൗണിലും ലാഭക്കണക്ക്
ലോക്ക് ഡൗണിലും നൂൽ കയറ്റിയയച്ച് കണ്ണൂർ സ്പിന്നിംഗ് മിൽ ലാഭത്തിലേക്ക് കുതിക്കുകയായിരുന്നു. മില്ലിലെ 50 ശതമാനം നൂലും മുംബയിലേക്കാണ് കൊണ്ടുപോകുന്നത്. സംസ്ഥാനത്ത് സ്‌കൂൾ യൂണിഫോമിന് 20 ശതമാനം നൂൽ നൽകുന്നുണ്ട്. നാഷണൽ ഹാൻഡ്ലൂം ഡവലപ്‌മെന്റ് കോർപ്പറേഷൻ വഴി ഹാൻടെക്സ്, ഹാൻവീവ്, കൈത്തറി സൊസൈറ്റി എന്നിവയ്ക്കും വിതരണം ചെയ്യുന്നുണ്ട്. കമ്പോളത്തിൽ നൂൽ വില കിലോയ്ക്ക് 30 രൂപ കുറഞ്ഞത് മില്ലിന് വൻ തിരിച്ചടിയായിരിക്കയാണ്. നേരത്തെ 220 രൂപയുണ്ടായിരുന്നു. ഇപ്പോൾ 190 രൂപയാണ് ലഭിക്കുന്നത്. വിദേശത്തേക്ക് കയറ്റിയയക്കുന്ന നൂലിന് ഇതിനേക്കാൾ വില ലഭിക്കുന്നുണ്ട്.
പ്രതിദിനം ഉത്പാദനം 2500 കിലോ നൂൽ
കണ്ണൂർ സ്പിന്നിംഗ് മില്ലിൽ പ്രതിദിനം 2500 കിലോ നൂലാണ് ഉത്പാദിപ്പിക്കുന്നത്. 3000 കിലോ നൂൽ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. പ്രതിസന്ധിയുണ്ടെങ്കിലും കണ്ണൂർ സ്പിന്നിംഗ് മിൽ തുറന്ന് പ്രവർത്തിക്കാൻ തയ്യാറായി. എന്നാൽ നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷന്റെ കക്കാട്, പള്ളൂർ സ്പിന്നിംഗ് മില്ലുകൾ ഇതുവരെ തുറന്നിട്ടില്ല.
ചുരുങ്ങിയ ചെലവിലുള്ള ഉത്പാദന വർദ്ധനയാണ് പദ്ധതിയുടെ പ്രത്യേകത. മില്ലിലെ പരുത്തി മാലിന്യം നിലവിൽ കോയമ്പത്തൂരിലും മറ്റുമുള്ള കമ്പനികൾക്ക് വിൽക്കുകയാണ്. പ്രതിമാസം 500 കിലോ പരുത്തി മാലിന്യം ഇവിടെ നിന്നു ലഭിക്കും -എം. സുരേന്ദ്രൻ, സ്പിന്നിംഗ് മിൽ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |