പരിയാരം: കളിക്കുന്നതിനിടയിൽ ഒന്നരവയസുകാരൻ വിഴുങ്ങിയ മൂന്നിഞ്ച് വലുപ്പമുള്ള ഇരുമ്പാണി കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ വഴി പുറത്തെടുത്തു.കാസർകോട് ഒടയഞ്ചാൽ നായിക്കയം സ്വദേശികളായ ദമ്പതികളുടെ മകനാണ് 14ന് വൈകുന്നേരം നാലോടെ അമ്മൂമ്മയോടൊപ്പം കളിക്കവെ നിലത്തുനിന്ന് കിട്ടിയ ആണി വിഴുങ്ങിയത്.ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച നടത്തിയ എക്‌സ്റേ പരിശോധനയിൽ ആണി ആമാശയത്തിൽ കുടുങ്ങിക്കിടക്കുന്നത് കണ്ട് ഉടൻ തന്നെ .മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ വൻകുടലിന്റെ ആദ്യഭാഗമായ സീക്കത്തിലേക്ക് താഴ്ന്നുവന്ന നിലയിലായിരുന്നു ആണി. വെള്ളിയാഴ്ച്ച രാവിലെ പീഡിയാട്രിക് സർജൻ ഡോ.സിജോ ജോണിന്റെ നേതൃത്വത്തിൽ സങ്കീർണമായ ശസ്ത്രക്രിയക്ക് കുട്ടിയെ വിധേയമാക്കുകയായിരുന്നു. അനസ്തീഷ്യാ വിഭാഗത്തിലെ ഡോ.മോളി, ഡോ.ഹരിദാസൻ, ഡോ.അഖിൽ, ഡോ.സജിന എന്നിവരും ശസ്ത്രക്രിയയിൽ സഹായികളായി. കുട്ടി സാധാരണ നിലയിലാണെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |