കണ്ണൂർ: പെട്രോൾ വില വർദ്ധനവിനെതിരേയും ഗാർഹിക പീഡനത്തിനെതിരേയും നാൽവർസംഘത്തിന്റെ നടത്തം. യുവാക്കളിൽ രണ്ടുപേർ കാശ്മീരിലേക്കും രണ്ടുപേർ ലഡാക്കിലേക്കുമാണ് നടക്കുന്നത്. തുടക്കം വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണെങ്കിലും ഇപ്പോൾ ഈ യുവാക്കളുടെ നടത്തം ഒരുമിച്ചാണ്.
തൃശ്ശൂർ മുല്ലശ്ശേരി സ്വദേശിയും വെൽഡിംഗ് തൊഴിലാളിയുമായ അരുൺ ഗാർഹികപീഡനത്തിനെതിരെ പ്രതിഷേധിച്ചാണ് നടക്കുന്നത്. നോർത്ത് പറവൂർ, കൊടുങ്ങല്ലൂർ സ്വദേശികളും ബന്ധുക്കളുമായ ഗഫാറും വസിം അലിയും മലപ്പുറം സ്വദേശിയും വിദ്യാർത്ഥിയുമായ ശിഹാബും രാജ്യത്തെ ദുരിതത്തിലാഴ്ത്തുന്ന പെട്രോൾ വിലവർദ്ധനവിനെതിരെ പ്രതിഷേധനടത്തത്തിലാണ്. കാണുന്നവരോടെല്ലാം യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ഇവർ വിവരിക്കുന്നുണ്ട്.
ഷിഹാബിന് ഇത്തരം പ്രതിഷേധം പുത്തരിയല്ല. കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി കഴിഞ്ഞ ഡിസംബർ 25 മുതൽ ജനുവരി വരെ കാസർകോട് മുതൽ കന്യാകുമാരി വരെ നടന്നിട്ടുണ്ട് . എന്നാൽ ബി.ടെക് കഴിഞ്ഞ ഗഫാറിനും പ്രവാസിയായ വാസിം അലിക്കും ഇത് ആദ്യ അനുഭവമാണ്. വഴിയരികിലെ ആരാധനാലയങ്ങളിലാണ് രാത്രി കാലങ്ങളിൽ വിശ്രമം. പെട്രോൾ പമ്പുകളിലും മറ്റുമായാണ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത്.
യുവാക്കളുടെ നടത്തത്തിന്റെ ഉദ്ദേശ്യമറിഞ്ഞ് താമസവും ഭക്ഷണവുമൊരുക്കുന്നവരുമുണ്ട്. മഴയെയും വെയിലിനെയും അവഗണിച്ചാണ് ഇവരുടെ പ്രതിഷേധ നടത്തം. നാൽപത് ദിവസത്തിനുള്ളിൽ യാത്ര പൂർത്തികരിക്കാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. രാവിലെ ആറു മണിയോടെ തുടങ്ങുന്ന നടത്തം രാത്രിയോളം തുടരും. പതിനാറാം ദിവസത്തെ യാത്ര ഇന്നലെ കർണ്ണാടകയിലെ എജമാഡിയിൽ നിന്നും ഉഡുപ്പിയിൽ അവസാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |