പഴയങ്ങാടി: വെങ്ങരയിലെ വി വി. യദുകുലിന്റെ വീട് ബസുകളുടെ ഒരു ഷോറൂമാണ്. സ്വകാര്യബസുകൾ തൊട്ട് ടൂറിസ്റ്റ് ബസുകളും ട്രാവലറുകളുമെല്ലാം ഒറിജിനലിനെ വെല്ലുന്ന രീതിയിൽ മിനിയേച്ചർ രൂപത്തിൽ തയ്യാറാക്കിവച്ചതും ഈ പതിനഞ്ചുകാരൻ തന്നെ.
കൊവിഡ് ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ തന്നെ കഴിയേണ്ടി വന്നപ്പോൾ മനസ്സിൽ രൂപപ്പെട്ട ബസുകളുടെ മിനിയേച്ചർ രൂപം ഉണ്ടാക്കുകയായിരുന്നു. തന്റെ ചുറ്റുപാടും കാണുന്ന ബസുകളുടെ മിനിയേച്ചറാണ് ഈ മിടുക്കൻ തയ്യാറാക്കിയത്. വിവിധ വർണ്ണങ്ങളിൽ ഫോം ഷീറ്റ് ഉപയോഗിച്ചാണ് കാഴ്ചയിൽ യഥാർത്ഥ ബസുകൾ എന്ന് തോന്നിക്കുന്ന മിനിയേച്ചറുകൾ നിർമ്മിച്ചിരിക്കുന്നത്. ഓൺലൈൻ പഠനം കഴിഞ്ഞു കിട്ടുന്ന ഒഴിവ് സമയങ്ങളിലാണ് ഇവ തയ്യാറാക്കിയത്.
വിപണന അടിസ്ഥാനത്തിൽ മിനിയേച്ചർ ബസുകൾ ഉണ്ടാക്കുവാനുള്ള ഒരുക്കത്തിലാണ് ഈ കൊച്ചു കലാകാരൻ. കണ്ണൂർ സെന്റ് മൈക്കിൾസ് ഹൈസ്‌കൂൾ വിദ്യാർത്ഥിയാണ്. പരിയാരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വെങ്ങരയിലെ കെ. രാമചന്ദ്രന്റെയും മാടായി കോളേജ് അദ്ധ്യാപിക വി.വി. പ്രജിതയുടെയും മകനാണ്. സഹോദരങ്ങൾ അമോജ്, അലോഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |