കാസർകോട്: ഇത് മാന്ത്രിക വിദ്യയല്ല എല്ലാം അടങ്ങിയ അടുക്കള തന്നെ. നാലുപതിറ്റാണ്ടു മുമ്പത്തെ ആദ്യകാല അടുക്കളയുടെ പുന:രാവിഷ്‌കരണം. മൺഭിത്തിയിൽ കെട്ടിയുണ്ടാക്കിയ അടുപ്പും ഉറിയും, ആട്ടുകല്ലും, ചിരവയും കലങ്ങളും, വിറകും, തടുപ്പയും ചിമ്മിനി കൂടും ഗതകാല സ്മരണകൾ വിളിച്ചുപറയും.ഒരു വയസിൽ തളർന്ന കാലുകളുമായി വേദികൾ കീഴടക്കിയ യുവമജീഷ്യൻ ഉമേഷ് ചെറുവത്തൂരിന്റെ കൊവിഡ് കാല സൃഷ്ടിയാണിത്.
അരയ്ക്കുതാഴെ തളർന്ന് ഒറ്റമുറിക്കുള്ളിൽ മാത്രം ഒതുങ്ങിയിരുന്ന ബാല്യകാലത്ത് കണ്ട അടുക്കളയുടെ ചെറുപതിപ്പാണ് കളിമണ്ണും തെർമോകോളിലൂടെയും ഉമേഷ് പുന:രാവിഷ്‌കരിച്ചത്. തെയ്യം ഇല്യൂഷൻ, സ്‌പൈക് എസ്‌കേപ്പ് ഉൾപ്പെടെയുള്ള അപകടകരമായ മാജിക്കുകളിലൂടെ കാഴ്ചക്കാരിൽ വിസ്മയം നിറച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ കലാകാരനാണ് ചെറുവത്തൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ഈ 45 കാരൻ.
തെയ്യത്തെ ശൂന്യതയിൽ നിന്നും പ്രത്യക്ഷപ്പെടുത്തൽ, തീ തീറ്റ, തൊപ്പി സൂത്രം പ്രാവിനെ കാണാതാക്കൽ തുടങ്ങി നിരവധിയിനങ്ങൾ വേദിയിൽ അവതരിപ്പിച്ച് കയ്യടി നേടിയിരുന്നു. പടുവളത്തെ മദ്യഷാപ്പ് പൂട്ടണമെന്നാവശ്യപ്പെട്ട് കാലിക്കടവിൽ നിന്ന് പടുവളം വരെ കണ്ണുകെട്ടി ഓട്ടോറിക്ഷ ഓടിച്ചിട്ടുണ്ട് ഇദ്ദേഹം. വായിച്ചറിഞ്ഞ മാജിക് പാഠങ്ങൾ കണ്ണാടിക്കു മുന്നിൽ അവതരിപ്പിച്ച് ആത്മധൈര്യം നേടിയാണ് മാന്ത്രിക ലോകത്ത് എത്തിയത്. പ്രത്യേകം തയ്യാറാക്കിയ കസേരയിലിരുന്നാണ് മാജിക് അവതരണം. ഡ്രൈവറും സഹായികളും ചേർന്നാണ് ഉമേഷിനെ വേദിയിലെത്തിക്കുന്നത്.
പ്രശസ്ത മാന്ത്രികരായ ഗോപിനാഥ് മുതുകാട്, സാമ്രാജ് എന്നിവർക്കുമുന്നിൽ മാജിക് അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ഉമേഷിന്റെ ഏറ്റവും വലിയ സന്തോഷം. നല്ലൊരു മാജിക് ഉപകരണ നിർമാതാവ് കൂടിയായ ഉമേഷിന് ഉത്സവ ഘോഷ യാത്രകളിൽ മനോഹരമായ പ്ലോട്ടുകളുണ്ടാക്കുന്നതിലും വീടുകളിൽ ഇന്റീരിയർ ആർട്ടു ചെയ്യുന്നതിലും നല്ലകഴിവുണ്ട്. ലോക്ക് ഡൗൺ സമയത്ത് വേദികൾ ലഭിക്കാത്തതിനാൽ നാടൻ കോഴി വളർത്തുന്നതിലും സജീവമായിരിക്കുകയാണ് ഉമേഷ്. മാന്ത്രിക മേഖലയിൽ 25 വർഷം പിന്നിടുന്ന മകന്റെ എല്ലാ കലാപ്രവർത്തനത്തിനും പൂർണപിന്തുണയുമായി മാതാപിതാക്കളായ കാട്ടാമ്പള്ളി അമ്പുവും നാരായണിയും എപ്പോഴുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |