കാസർകോട്: കൊവിഡ് മാനദണ്ഡം ലംഘിച്ചു ആയിരം ആളുകളെ പങ്കെടുപ്പിച്ചു ആഡംബര കല്യാണം നടത്താനുള്ള നീക്കം കാസർകോട് പൊലീസ് തകർത്തു. മധൂർ കൊല്ലങ്കാനത്തെ നക്ഷത്ര റീസോർട്ടിൽ ഇന്നലെ നടത്താനിരുന്ന വിവാഹ ആഘോഷമാണ് കാസർകോട് ഡിവൈ. എസ്.പി പി. ബാലകൃഷ്ണൻ നായർ, വിദ്യാനഗർ ഇൻസ്‌പെക്ടർ വി.വി മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം തടഞ്ഞത് .
വിവാഹ ആഘോഷം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കെട്ടിയ പന്തലും സജ്ജീകരണങ്ങളും എല്ലാം പൊലീസ് എടുത്തുമാറ്റി. എറണാകുളം, കോഴിക്കോട്, കണ്ണൂർ, മംഗളുരു ഭാഗങ്ങളിൽ നിന്നെത്തിയ വാഹനങ്ങൾ പൊലീസ് വാഹനം കുറുകെയിട്ടു തടഞ്ഞ പൊലീസ് തിരിച്ചയച്ചു. 300 ഓളം വാഹനങ്ങളിൽ കല്യാണത്തിന് ആളുകൾ വന്നിരുന്നു. പൊലീസിനെയും ആരോഗ്യ വകുപ്പിനെയും വെല്ലുവിളിച്ചു കൊണ്ടാണ് കോടീശ്വരനായ റീസോർട്ട് ഉടമ ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സ്ഥലത്ത് ആഡംബര വിവാഹം നടത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ടു ദിവസമായി പൊലീസ് നടത്തിയ ശ്രമകരമായ ദൗത്യം ഇന്നലെ വൈകുന്നേരം വരെ നീണ്ടുനിന്നു. മാനദണ്ഡം ലംഘിച്ച് റീസോർട്ടിൽ കല്യാണത്തിന് എത്തിയ മുഴുവൻ വാഹന ഉടമകൾക്കെതിരെയും കേസ് എടുക്കുമെന്ന് വിദ്യാനഗർ സി ഐ വി. വി മനോജ് പറഞ്ഞു. വാഹനങ്ങളുടെ നമ്പർ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ആഡംബരവിവാഹം നടത്താൻ ഒരുക്കങ്ങൾ നടത്തിയ ഗൃഹനാഥൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസും രജിസ്റ്റർ ചെയ്തു. മൂന്ന്വ വാഹനങ്ങൾ മാത്രം അകത്തേക്ക് കടത്തി വിട്ട് വരനും വധുവും അടുത്ത ബന്ധുക്കളും മാത്രമായി വിവാഹം നടത്താൻ അനുമതി നൽകി. തുടർന്ന് മുഴുവൻ ആളുകളെയും പറഞ്ഞുവിട്ട ശേഷമാണ് പൊലീസ് മടങ്ങിയത്. വെറുതെയായ ആഡംബര ഭക്ഷണം മുഴുവൻ നശിപ്പിച്ചു കളഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |