കണ്ണൂർ: വിജയകരമായി പരീക്ഷണ ഓട്ടം നടത്തി വർഷം ഒന്നു കഴിഞ്ഞിട്ടും റെയിൽവേയുടെ റോ- റോ ചരക്ക് സർവ്വീസ് പാളം കയറിയില്ല. ഇന്ധനലാഭത്തിനും ഗതാഗതക്കുരുക്ക് പരിഹരിക്കാനും വഴിയൊരുക്കുന്ന ചരക്കുലോറികൾ ട്രെയിനിൽ കയറ്റിക്കൊണ്ടു പോകുന്ന റോ- റോ (റോൾ ഓൺ, റോൾ ഓഫ് ) സംവിധാനം കണ്ണൂരിൽ തുടങ്ങുന്നതിനായാണ് ട്രയൽ റൺ നടത്തിയത്. വിദഗ്ധ സംഘം ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടും റെയിൽവേ തുടർനടപടിക്ക് തുനിഞ്ഞില്ല.
കഴിഞ്ഞ വർഷം ജൂലായിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. സാഹചര്യം അനുകൂലമാണെന്ന് വ്യക്തമാക്കി വിദഗ്ധസംഘം റിപ്പോർട്ടും നൽകി. ആദ്യഘട്ടത്തിൽ കണ്ണൂരിലെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇതിനായി ഹൈറ്റ് ഗേജ്, ഭാരം പരിശോധിക്കാനുള്ള വേയ് ബ്രിഡ്ജ്, റാംപ് സൗകര്യം എന്നിവ നിർമ്മിക്കേണ്ടിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ചരക്കുലോറികൾ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം സൗത്ത് സ്റ്റേഷനിലുണ്ടെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ഉഡുപ്പി മുതൽ കോഴിക്കോട് വെസ്റ്റ് ഹിൽ വരെയുള്ള പരീക്ഷണ ഓട്ടം വിജയകരമായിരുന്നു.
നിലവിൽ കർണാടകയിലെ സൂറത്കലിൽ ഇറക്കിയാണ് റോഡ് മാർഗം ലോറികൾ കേരളത്തിലേക്ക് വരുന്നത്. പുതിയ സംവിധാനം വരുന്നതോടെ മുംബൈയിൽ നിന്നും മറ്റും വരുന്ന ചരക്ക് ലോറികൾ സൗത്ത് സ്റ്റേഷനിലെത്തിച്ച് അവിടെ നിന്ന് റോഡ് മാർഗം ജില്ലയിലെ മറ്റു സ്ഥലങ്ങളിലെത്തിക്കാൻ കഴിയുമെന്നാണ് റെയിൽവേ കണക്കുകൂട്ടുന്നത്. ഈ ട്രെയിൻ കടന്നു വരുന്നിടത്ത് കാസർകോട്, കണ്ണൂർ സ്റ്റേഷനുകളിൽ ചെറിയ മാറ്റം വരുത്തേണ്ടതൊഴിച്ചാൽ മറ്റുതടസ്സങ്ങളൊന്നുമില്ലെന്നും റെയിൽവേ വിലയിരുത്തിയിരുന്നു.
തുടക്കം കൊങ്കണിൽ
2009 ലാണ് കൊങ്കൺ റെയിൽവേ രാജ്യത്ത് ആദ്യമായി റോ- റോ സർവ്വീസിന് തുടക്കമിട്ടത്. ഇതു വിജയം കണ്ടതോടെയാണ് മറ്റു സംസ്ഥാനങ്ങളിൽ തുടങ്ങിയത്. കൊങ്കൺ വഴി കേരളത്തിൽ എറണാകുളം വരെയെങ്കിലും റോ- റോ സർവീസ് തുടങ്ങണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |