കണ്ണൂർ: കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണനം വിപുലീകരിക്കാൻ ആരംഭിച്ച ഓൺലൈൻ പോർട്ടലിലൂടെ ഇതുവരെ ലഭിച്ചത് വെറും 1,72,000 രൂപ മാത്രം.തുടക്കത്തിൽ ഈ പ്രോജക്ടിലൂടെ കൂടുതൽ ഉത്പ്പന്നങ്ങൾ വിൽപ്പന നടത്താൻ കഴിഞ്ഞെങ്കിലും ക്രമേണ കുറവ് വരികയായിരുന്നു. 2019 ൽ ആണ് കുടുംബശ്രീ ഉത്പ്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്തുന്നതിന് ഓൺലൈൻ പോർട്ടൽ തയ്യാറാക്കിയത്.
കൊവിഡോടെയാണ് വിപണി തീർത്തും നഷ്ടത്തിലായത്. നിലവിൽ പലയിടത്തും ഉൽപ്പന്നങ്ങൾ കെട്ടികിടക്കുകയാണ്.
സ്ത്രീ സംരഭകരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് കുടുംബശ്രീ ഓൺലൈൻ പോർട്ടൽ പ്രവർത്തനമാരംഭിച്ചത്.
എന്നാൽ മതിയായ ഫണ്ടില്ലാത്തതും പരസ്യത്തിന്റെ കുറവു മൂലവും ഓൺലൈൻ പോർട്ടൽ വിപണിയുടെ നടത്തിപ്പ് പ്രതിസന്ധിയിലായി. പ്രതിസന്ധിയിൽ നിന്നും കരകയറാൻ 2020ൽ ആമസോൺ ഇന്ത്യ സഹേലി (കൂട്ടുകാരി) പ്രോജക്ടുമായി ചേർന്ന് ഓൺലൈൻ വിപണി വർദ്ധിപ്പിക്കാൻ കുടുംബശ്രീ മിഷൻ തീരുമാനിച്ചു. കുടുബശ്രീ ഓൺലൈൻ പോർട്ടൽ കനത്ത നഷ്ടത്തിലായ സാഹചര്യത്തിലായിരുന്നു നീക്കം.
സ്വകാര്യ ഓൺലൈൻ വിപണന പോർട്ടലിന് സമാനമായ രീതിയിലായിരുന്നു കടുംബശ്രീ ഓൺലൈൻ പോർട്ടലിന്റെ പ്രവർത്തനം. മൊബൈലിലൂടെ സാധനങ്ങൾ ഓർഡർ ചെയ്താൽ മെസേജ് പ്രോഗ്രാം മാനേജറിന് ലഭിക്കുകയും അരമണിക്കൂറിനുള്ളിൽ ഓർഡർ സ്വീകരിച്ചുള്ള സന്ദേശം ഉപഭോക്താവിന് ഫോണിൽ ലഭ്യമാകുകയും ചെയ്യും. പിന്നീട് ഒരാഴ്ചക്കുള്ളിൽ അതാത് യൂണിറ്റുകളിൽ നിന്നും സാധനങ്ങൾ നേരിട്ട് അയക്കും. പോസ്റ്റൽ സർവ്വീസ് വഴിയാണ് ഓർഡറുകൾ എത്തിക്കുന്നത്. ഭക്ഷ്യസാധനങ്ങൾ ഒഴികെയുള്ള മറ്റെല്ലാ ഉത്പ്പന്നങ്ങളും ഇത്തരത്തിൽ വിൽപ്പന നടത്തുന്നുണ്ട്.കരകൗശല വസ്തുക്കൾ, ബാഗുകൾ, ചെരുപ്പുകൾ, ആഭരണങ്ങൾ, ടോയ്‌ലറ്റീസ് തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങൾ.
124 സംരംഭകർ 632 ഉൽപ്പന്നങ്ങൾ
സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കുടുബശ്രീ സംരംഭകരെ ഉൾപ്പെടുത്തി 632 ഉൽപ്പന്നങ്ങളാണ് ഓൺലൈൻ പോർട്ടൽ വഴി ലഭ്യമാകുന്നത്. സംസ്ഥാനത്തൊട്ടാകെ നിലവിൽ 124 സംരഭകരാണുള്ളത്. ഇതിനോടകം മൊത്തം 644 ഓർഡറുകളാണ് പോർട്ടൽ വഴി ലഭിച്ചത്. തുടങ്ങി ഒരു വർഷത്തിനുള്ളിൽ 1200 ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. എന്നാൽ കൊവിഡ് പ്രതിസന്ധി തീർത്തതോടെ നീക്കം പാളി. കണ്ണൂർ ജില്ലയിൽ നിന്നും 30 ഓളം സംരഭകരിൽ നിന്നും 130ലധികം ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |