കണ്ണൂർ: കൊവിഡ് രോഗികൾക്ക് ഉൾപ്പെടെ ഓക്സിജൻ ലഭ്യമാക്കുന്നതിനായി ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ ടാങ്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. 6000 ലിറ്റർ ഓക്സിജൻ സംഭരണ ശേഷിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ടാങ്കാണ് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡിന്റെ രണ്ടാം തരംഗം വ്യാപകമായ വേളയിൽ ഓക്സിജൻ കിട്ടാതെ ആളുകൾ മരിച്ചുകൊണ്ടിരുന്ന സന്ദർഭത്തിലാണ് നമ്മുടെ ആശുപത്രികളിലും ഇത്തരം പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടർ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ അഡ്വ. കെ കെ രത്നകുമാരി, യു പി ശോഭ, വി കെ സുരേഷ് ബാബു, ഡിഎംഒ ഡോ. കെ നാരായണ നായിക്, ഡിപിഎം ഡോ. പി കെ അനിൽ കുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
കൊവിഡ് രണ്ടാം തരംഗത്തോടെ ഓക്സിജൻ ലഭ്യതക്കുറവ് നേരിട്ട സാഹചര്യത്തിലാണ് ജില്ല കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തും കെയർ ഇന്ത്യ എന്ന സന്നദ്ധ സംഘടനയും ചേർന്ന് ഓക്സിജൻ ടാങ്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. കെയർ ഇന്ത്യയാണ് ടാങ്ക് സംഭാവന ചെയ്തത്. ടാങ്കിന് ചുറ്റിലുമുള്ള ഇരുമ്പ് വേലിക്കും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 30 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |