കണ്ണൂർ: കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിൽ ഏറ്റവും ഫലപ്രദമായ മാർഗം രോഗബാധിത പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോണാക്കി കർശന നിയന്ത്രണം ഏർപ്പെടുത്തലാണെന്ന് കേന്ദ്ര പ്രതിനിധി സംഘം. കൊവിഡ് പ്രതിരോധത്തിൽ കണ്ണൂർ ജില്ലയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും കണ്ടെയിൻമെന്റ് സോണുകൾ സന്ദർശിച്ച ശേഷം നടന്ന യോഗത്തിൽ സംഘാംഗങ്ങൾ പറഞ്ഞു..
സെപ്തംബർ- ഒക്ടോബർ മാസത്തോടെ മാത്രമേ രാജ്യത്ത് സമ്പൂർണ വാക്സിനേഷൻ പൂർത്തിയാകാനിടയുള്ളു. മൂന്നാം തരംഗത്തെ നേരിടാൻ ശക്തമായ പ്രതിരോധ നടപടികളാണ് പ്രധാനം. വാക്സിനേഷൻ പൂർത്തിയായാൽ പോലും അത് സമ്പൂർണ പ്രതിരോധം നൽകുമെന്ന് പറയാനാവില്ല. ഈസാഹചര്യത്തിൽ രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോണുകളായി തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്തുക മാത്രമാണ് ഫലപ്രദമായ മാർഗമെന്നും കേന്ദ്രസംഘം വ്യക്തമാക്കി.
വ്യാപനം തടയാൻ ഹോംകെയർ സംവിധാനം കുറേക്കൂടി കർശനമാക്കണം.മൂന്നാംതരംഗ സാദ്ധ്യത മുന്നിൽക്കണ്ട് ഐ.സി.യു പ്രവേശനം നിരന്തരം നിരീക്ഷിക്കണം. വ്യാപനം തീവ്രമായാൽ നേരിടാൻ കഴിയും വിധം അധിക മനുഷ്യശേഷിയും ആശുപ്രതി സൗകര്യങ്ങളും തയ്യാറാക്കി നിർത്തണമെന്നും സംഘം നിർദേശിച്ചു.ഞായറാഴ്ച വൈകിട്ടോടെ ജില്ലയിലെത്തിയ സംഘം ജില്ലാ കളക്ടർ ടി.വി. സുഭാഷുമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കളക്ടറേറ്റിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡോ. പി. രവീന്ദ്രനു പുറമെ, കോഴിക്കോട് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അഡീഷണൽ ഡയറക്ടർ ഡോ.കെ രഘുവും കേന്ദ്ര സംഘത്തിലുണ്ടായിരുന്നു.
കണ്ടെയിൻമെന്റ് സോണുകളും മെഡി. കോളേജും സന്ദർശിച്ചു
അഞ്ചരക്കണ്ടി, എളയാവൂർ പ്രദേശങ്ങളിലെ കണ്ടെയിൻമെന്റ് സോണുകളും കണ്ണൂർ ഗവ. മെഡിക്കൽ കോളേജുമാണ് സംഘം സന്ദർശിച്ചത്. അസിസ്റ്റന്റ് കളക്ടർ മുഹമ്മദ് ശഫീഖ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം പ്രീത, ഡി.പി.എം ഡോ. പി.കെ അനിൽ കുമാർ തുടങ്ങിയവർ സംഘത്തോടൊപ്പമുണ്ടായിരുന്നു. സംഘം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ വിലയിരുത്തി. സൂപ്രണ്ട് ഡോ. കെ. സുദീപ്, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എസ് അജിത്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ.കെ ജയശ്രീ എന്നിവരുമായി ചർച്ച നടത്തി.
ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ കുറ്റമറ്റ രീതിയിലാണ് കണ്ടെയിൻമെന്റ് പ്രവർത്തനങ്ങൾ നടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങി എല്ലാവർക്കും ഇതേക്കുറിച്ച് കൃത്യമായ അവബോധമുണ്ട്. നഗരപ്രദേശങ്ങളിൽ കണ്ടെയിൻമെന്റ് സോണുകൾ കുറച്ചുകൂടി ശക്തിപ്പെടുത്തേണ്ടതുണ്ട് -
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡി.എം. സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി. രവീന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |