തളിപ്പറമ്പ് : ജലവും ജീവനും സംരക്ഷിക്കുന്നതിലൂടെ കുറുമാത്തൂർ പഞ്ചായത്ത് നടത്തിവരുന്ന പ്രവർത്തനങ്ങൾ മാതൃകയായി. സംസ്ഥാനത്തെ മികച്ച ജൈവവൈവിധ്യ പഞ്ചായത്തിനുള്ള അംഗീകാരം കുറുമാത്തൂരിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരമായി . കാസർകോട് ജില്ലയിലെ പിലിക്കോടുമായി ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു ഈ പഞ്ചായത്ത്. ഒരുലക്ഷം രൂപയാണ് അവാർഡ് തുക.
സംസ്ഥാനത്തെ മികച്ച കൃഷിത്തോട്ടവും ജില്ലാ കൃഷി വിജ്ഞാന കേന്ദ്രവും ഉൾപ്പെടുന്ന കുറുമാത്തൂരിൽ മുൻ പ്രസിഡന്റ് ഐ. .വി. നാരായണന്റെ നേതൃത്വത്തിൽ മാതൃകാ പ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു. 18 കിലോ മീറ്റർ ദൈർഘ്യമുളള കാലിക്കടവ് കരിമ്പം പാറാട് പുഴയാണ് പഞ്ചായത്തിനെ സമ്പുഷ്ടമാക്കുന്നത്. 'ഹരിതതീരം' പദ്ധതിയിലൂടെ പുഴ ആയിരങ്ങളുടെ പങ്കാളിത്തത്തോടെ ശുചീകരിച്ചു. പുഴയോര സംരക്ഷണത്തിനായി മുള നട്ടുവളർത്തി. കോട്ടപ്പുറത്ത് കരയിടിച്ചിൽ ഭീഷണി തടയാൻ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷണപദ്ധതി ഒരുക്കി. മുണ്ടേരിയിൽ രണ്ടേക്കറിൽ ഔഷധ സസ്യപരിപാലനത്തിന് ആരുണ്യകം പദ്ധതി നടപ്പാക്കി. പഞ്ചായത്തിലെ ആറിടത്തായി 'പച്ചത്തുരുത്ത്' സൃഷ്ടിച്ചു. കണ്ടൽക്കാട് സംരക്ഷണത്തിന് നീർത്തടാധിഷ്ഠിത പദ്ധതികൾ നടപ്പാക്കി.
ജലസംരക്ഷണത്തിനായി പൊന്തംകുണ്ട്, കാപ്പിൻകര, പൂമംഗലം എന്നിവിടങ്ങളിൽ മൂന്ന് ബന്ദാര തടയണ തീർത്തു. മഴൂർ വി.സി.ബി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു. സമ്പൂർണ ശുചിത്വ പഞ്ചായത്ത്, സമ്പൂർണ തരിശുരഹിത പഞ്ചായത്ത് അംഗീകാരവും കുറുമാത്തൂരിന് ലഭിച്ചിട്ടുണ്ട്.
4706 ഹെക്ടർ കൃഷി
4706 ഹെക്ടർ സ്ഥലം കൃഷിക്ക് വിനിയോഗിക്കാൻ പഞ്ചായത്തിന് കഴിഞ്ഞു. നെൽകൃഷിക്ക് യോഗ്യമായ 140 ഹെക്ടർ നെൽവയലിൽ 132 ഹെക്ടറിൽ ഒന്നാംവിള നെൽകൃഷിയും 54 ഹെക്ടറിൽ രണ്ടാംവിള നെൽകൃഷിയും ചെയ്യുന്നുണ്ട്. 60 ഹെക്ടറിൽ വേനൽക്കാല പച്ചക്കറിയും 50 ഹെക്ടറിൽ ഉഴുന്ന്, പയർ എന്നിവയും 15 ഹെക്ടറിൽ മറ്റുവിളകളും കൃഷി ചെയ്യുന്നുണ്ട്. തരിശ് രഹിത പദ്ധതിയുടെ ഭാഗമായി 10 ഹെക്ടർ നെൽവയൽ കൃഷിയോഗ്യമാക്കിയത്. ചവനപ്പുഴ, മുണ്ടേരി, പള്ളിവയൽ, മുയ്യം, ചെപ്പനൂൽ പാടശേഖരങ്ങിലായി 12 ഹെക്ടർ സ്ഥലവും കൃഷിയോഗ്യമാക്കി. 131 ഹെക്ടറിൽ പച്ചക്കറിയുമുണ്ട്. 112 ഹെക്ടർ സ്ഥലത്ത് ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, മരച്ചീനി തുടങ്ങിയ കിഴങ്ങ് വിളകളും 11 ഹെക്ടറിൽ വാഴയും കൃഷി ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |