കണ്ണൂർ :അഴീക്കൽ തുറമുഖത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ അതിനെ റീജ്യണൽ പോർട്ട് ഓഫീസായി ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയെ അറിയിച്ചു. അഴീക്കലിൽ പുതുതായി നിർമ്മിക്കുന്ന ഗ്രീൻഫീൽഡ് തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് അഴീക്കലിൽ ഒരു പുതിയ ഓഫീസ് സംവിധാനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കെ വി സുമേഷ് എം.എൽ.എ ഉന്നയിച്ച സബ്മിഷനുകൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നിലവിൽ ആലപ്പുഴ, കൊല്ലം, ബേപ്പൂർ തുറമുഖങ്ങളാണ് കേരള മാരിടൈം ബോർഡിന്റെ കീഴിലുള്ള റീജ്യണൽ പോർട്ട് ഓഫീസുകൾ. മലബാർ മേഖലയുടെ ഒരു ട്രേഡിംഗ് ഹബ്ബായി അഴീക്കൽ തുറമുഖത്തെ മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഇതോടൊപ്പം അഴീക്കലിൽ ഒരു ആധുനിക ഗ്രീൻഫീൽഡ് തുറമുഖം നിർമ്മിക്കുന്നതിന് മുഖ്യമന്ത്രി ചെയർമാനായി ഒരു പ്രത്യേക കമ്പനി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരികയാണ്. അഴിമുഖത്തിൽ നിന്ന് മാറി പുറംകടലിൽ മൂന്ന് ഘട്ടങ്ങളായുള്ള തുറമുഖ വികസനമാണ് ഉദ്ദേശിക്കുന്നത്. ഏതാണ്ട് 3000 കോടി രൂപ ചെലവ് വരുന്ന ആദ്യഘട്ടത്തിന്റെ ഫീസിബിലിറ്റി റിപ്പോർട്ടിന് ഇതിനകം അംഗീകാരം ലഭിച്ചു. വിശദ പദ്ധതി രേഖ തയ്യാറാക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെ ഡി.പി.ആർ തയ്യാറാക്കി ആവശ്യമായ അനുമതികൾ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാസർകോട് മുതൽ തലശ്ശേരി വരെയുള്ള നാല് പോർട്ടുകളുടെ റിജ്യണൽ ഓഫീസായി അഴീക്കോട് പോർട്ടിനെ ഉയർത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നേരത്തേ മാരിടൈം ബോർഡ് കൈക്കൊണ്ട തീരുമാനം നടപ്പാവാത്തത് തുറമുഖ വികസനത്തിന് വിലങ്ങു തടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രണ്ട് ആവശ്യങ്ങൾക്കും അനുകൂല മറുപടിയാണ് തുറമുഖ വകുപ്പ് മന്ത്രി നൽകിയത്.
അഴീക്കൽ പോർട്ടിൽ വർഷങ്ങൾക്കു ശേഷം തുടർച്ചയായി ചരക്കു കപ്പൽ ഗതാഗതം സാദ്ധ്യമാക്കിയതിന് മുഖ്യമന്ത്രിയെയും തുറമുഖ വകുപ്പ് മന്ത്രിയെയും അഭിനന്ദിക്കുന്നു. അഴീക്കലിൽ നിർമിക്കുന്ന ആധുനിക ഗ്രീൻഫീൽഡ് ഇന്റർനാഷനൽ പോർട്ടിന് ആവശ്യമായ സർവേ നടപടികളും ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടത്തുന്നതിന് അഴീക്കലിൽ ഒരു ഓഫീസ് സംവിധാനം അത്യാവശ്യമാണ്- കെ.വി. സുമേഷ് എം. എൽ. എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |