കണ്ണൂർ: ഡയാലിസിസ് രോഗികൾക്ക് ആശ്വാസം പകർന്ന് അഴീക്കോട്ട് ഡയാലിസിസ് കേന്ദ്രം ഉടൻ പ്രവർത്തനം തുടങ്ങും. ഇതിനായുള്ള അന്തിമഘട്ട തയ്യാറെടുപ്പിലാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പല കാരണങ്ങളാൽ നീണ്ടു പോയ പദ്ധതിയാണ് പുതിയ ഭരണസമിതി ഏറ്റെടുത്തിരിക്കുന്നത്.
അഴീക്കോട് പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനോട് ചേർന്ന് ഡയാലിസിസ് കേന്ദ്രത്തിന് കെട്ടിടവും ആർ. ഒ പ്ലാന്റും ഒരുങ്ങിക്കഴിഞ്ഞു. ഒമ്പത് ഡയാലിസിസ് യന്ത്രങ്ങളാണ് ഇവിടെ സ്ഥാപിക്കുന്നത്. നാല് യന്ത്രങ്ങൾ ദയ ചാരിറ്റബിൾ ട്രസ്റ്റ് നൽകും. 25 ലക്ഷത്തോളം രൂപയാണ് ഇതിനു ചെലവ് കണക്കാക്കപ്പെടുന്നത്. ഈ യന്ത്രങ്ങൾ ഉപയോഗിച്ചാണ് കേന്ദ്രം പ്രവർത്തനം തുടങ്ങുന്നത്. 25 ലക്ഷം രൂപയാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഡയാലിസിസ് കേന്ദ്രത്തിനായി വകയിരുത്തിട്ടുള്ളത്. 18 ലക്ഷം രൂപ കഴിഞ്ഞ ഭരണസമിതി ആർ.ഒ പ്ലാന്റ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നതിനായി വകയിരുത്തിയിരുന്നു. ഏഴ് ലക്ഷം രൂപ പുതിയ ഭരണ സമിതിയും ഇതിനായി നീക്കിവച്ചിട്ടുണ്ട്. സ്‌പോൺസർഷിപ്പിലൂടെയും മറ്റും കൂടുതൽ യന്ത്രങ്ങൾ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
സേവനം നാല് പഞ്ചായത്തുകളിൽ
കണ്ണൂർ റവന്യൂ ബ്ലോക്കിൽ ഉൾപ്പെടുന്ന അഴീക്കോട്, പാപ്പിനിശ്ശേരി, വളപട്ടണം, ചിറക്കൽ പഞ്ചായത്തുകളിലെ ഡയാലിസിസ് രോഗികൾക്കായിരിക്കും ആദ്യഘട്ടത്തിൽ കേന്ദ്രത്തിന്റെ സേവനം ലഭിക്കുക. നവംബറോടെ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുവാനുള്ള തയ്യാറെടുപ്പുകളാണ് നടത്തിവരുന്നത്.
നൂറോളം ഡയാലിസിസ് രോഗികളാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മാത്രമുള്ളത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാചിലവ് താങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലാശുപത്രിയെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ മേഖലയിലെ രോഗികൾക്ക് പുതിയ സെന്റർ വലിയ ആശ്വാസമാവും.
സൊസൈറ്റി രൂപീകരിച്ച് ഇതിന്റെ നടത്തിപ്പിനാവശ്യമായ തുടർ ചെലവുകൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എൻ.എച്ച്.എമ്മിന്റെയും സൊസൈറ്റിയുടെയും സഹകരണത്തോടെ ആവശ്യമായ ടെക്നീഷ്യന്മാരെ നിയമിക്കും-
കെ.സി.ജിഷ, കണ്ണൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |