പയ്യന്നൂർ : കുടുംബം പുലർത്താൻ ആയിരക്കണക്കിന് കിലോമീറ്ററുകൾ കടന്ന് വന്ന് നിർമ്മാണ ജോലി ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ മാനസിക നില തെറ്റിയ സോന തന്നെ തന്നെ തിരിച്ചറിഞ്ഞത് ഈയടുത്താണ്. തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന പയ്യന്നൂരിന് എങ്ങനെ നന്ദി പറയണമെന്നറിയാതെ കണ്ണീരണിയുകയായിരുന്നു ഈ പഞ്ചാബി യുവാവ്.
തെരുവിലലഞ്ഞു നടന്നിടത്ത് നിന്നാണ് കഴിഞ്ഞ വർഷം ജൂലായിൽ പയ്യന്നൂർ നഗരസഭയുടെ 'ചാരെ' പുനരധിവാസ പദ്ധതിയുടെ ഭാഗമായി സോനയെ കണ്ടെടുത്തിയത്. അന്നത്തെ നഗരസഭ ചെയർമാനായ അഡ്വ: ശശി വട്ടക്കൊവ്വൽ ഇടപെട്ട് ഏഴോം പൊടിത്തടത്തെ ഗാർഡിയൻ എയ്ഞ്ചൽസ്
കെയർ ഹോമിലേക്ക് യുവാവിനെ മാറ്റുകയായിരുന്നു. പിന്നാലെ ചികിത്സയ്ക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലും ഇവിടെ നിന്ന് കോഴിക്കോട് മെന്റൽ ഹെൽത്ത് ഇൻസ്റ്റ്യൂട്ടിലും പ്രവേശിപ്പിക്കപ്പെട്ട സോന അസുഖം ഭേദമായി കഴിഞ്ഞ പത്ത് മാസമായി ഗാർഡിയൻ ഏയ്ഞ്ചൽസിന്റെ സംരക്ഷണത്തിൽ കഴിയുകയായിരുന്നു .ഇതിനിടയിലാണ് അമൃത്സറിൽ ഭാര്യയും മൂന്നുകുട്ടികളും അടക്കമുള്ള കുടുംബമുണ്ടെന്ന വിവരം ഗാർഡിയൻ ഏയ്ഞ്ചൽസ് ഭാരവാഹികള അറിയിച്ചത്. തുടർന്ന് കുടുംബവുമായി ബന്ധപ്പെട്ടപ്പോഴാണ് ജോലിയാവശ്യാർത്ഥമാണ് സോന കേരളത്തിലെത്തിയതെന്ന വിവരം ലഭിച്ചത്.
നിർമ്മാണജോലിയ്ക്കിടെ തലയ്ക്ക് പറ്റിയ അപകടത്തോടെയാണ് സോനയ്ക്ക് ഓർമ്മ നഷ്ടപ്പെട്ടതും, മാനസികാസ്വസ്ഥ്യം പ്രകടിപ്പിക്കുവാൻ തുടങ്ങിയതും. സ്വദേശത്തേക്ക് യാത്ര തിരിക്കുന്നതിന് മുമ്പെ തന്നെ സുരക്ഷിത സ്ഥലത്ത് എത്തിച്ച് രക്ഷിച്ച അധികൃതരെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് യാത്ര പറയാൻ പയ്യന്നൂർ നഗരസഭയിലെത്തിയത്. ചെയർപേഴ്സൺ കെ.വി.ലളിതക്ക് മധുര പലഹാരങ്ങൾ നൽകിയാണ് സോന നന്ദി അറിയിച്ചത്. ഗാർഡിയൻ എയ്ഞ്ചൽസ് കെയർ ഹോം മേധാവി അബ്ദുൾ റഷീദ് സഖാഫി, വളണ്ടിയർമാരായ ബിജു, ഗോവിന്ദൻ , സിസ്റ്റർ നിഷിത, അബ്ദുൾ ഷുക്കൂർ , ജാക്സൺ ഏഴിമല തുടങ്ങിയവരും സോനയോടൊപ്പമുണ്ടായിരുന്നു. ഗാർഡിയൻ എയ്ഞ്ചൽസ് വളണ്ടിയർമാരായ എം.പി. മിദ്ലാജ് , അബ്ദുള്ള എന്നിവരാണ് സോനയെ പഞ്ചാബിലെ സ്വദേശത്ത് എത്തിക്കുന്നതിന് നേതൃത്വം നൽകുന്നത് . ചാരെ പദ്ധതി വഴി പതിനഞ്ചോളം പേരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |