കാസർകോട്: കേരള-കർണാടക അതിർത്തിയിലെ ചെറുറോഡുകൾ മണ്ണിട്ടും ബാരിക്കേഡ് വച്ചും തടസ്സപ്പെടുത്തി കർണാടക. ആർ .ടി .പി .സി .ആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത മലയാളി യാത്രക്കാരെ കർണാടകയിൽ കയറ്റില്ലെന്ന വാശിയിലാണ് അതിർത്തി അടച്ചു കൊണ്ടിരിക്കുന്നത്.
ബദിയടുക്ക പെർള അതിർത്തിയായ എന്മകജെയിലെ അർഥമൂലയിലും പാണാജെയിലും മറ്റ് ചില സ്ഥലങ്ങളിലുമാണ് ദക്ഷിണ കന്നഡ പൊലീസ് ആദ്യം മണ്ണിട്ടും പിന്നാലെ ബാരിക്കേഡ് വച്ചും അടച്ചത് ലോഡുകണക്കിന് മണ്ണ് ലോറിയിൽ കൊണ്ടുവന്ന് അതിർത്തിയിൽ തട്ടുകയായിരുന്നു. ചെറുവാഹനങ്ങൾ പോലും കടത്തിവിടാത്ത തരത്തിലാണ് കർണാടകയുടെ റോഡ് അടക്കൽ . ഒന്നാം കൊവിഡ് തരംഗത്തിൽ കേരളവും കർണ്ണാടകയും പരസ്പരം മണ്ണിട്ട് റോഡ് അടച്ച് വിവാദമുണ്ടായപ്പോൾ കോടതി ഇടപെടുകയും നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതിവിധി ലംഘിച്ചും
അതിർത്തി മണ്ണിട്ട് അടച്ച നടപടിക്കെതിരെ കർണാടക ഹൈക്കോടതിയുടെ പരാമർശം കണക്കാക്കാതെയുള്ള മണ്ണിട്ട് അടക്കൽ നിയമനടപടി ക്ഷണിച്ചുവരുത്തുമെന്ന് ചൂണ്ടിക്കാട്ടിയതോടെ ഇന്നലെ വൈകിട്ട് നിലപാടിൽ അല്പം അയവു വരുത്തിയിട്ടുണ്ട്. നേരത്തെ ഇട്ട മണ്ണ് നീക്കി ബാരിക്കേഡ് കൊണ്ട് അടക്കുകയാണിപ്പോൾ പൊലീസ്. ഔദ്യോഗിക അതിർത്തികൾക്ക് പുറമെ ഏതാനും റോഡുകൾ വഴി മാത്രമാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം തുറന്നുകൊടുത്തിട്ടുള്ളത്. പ്രതിഷേധം എത്ര കടുപ്പിച്ചാലും നിയന്ത്രണത്തിൽ നിന്ന് പിന്നാക്കം പോകില്ലെന്ന നിലപാടിലാണ് കർണാടക സർക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |