കണ്ണൂർ: അഴീക്കൽ തുറമുഖത്ത് വലിയ കപ്പലുകൾ അടുപ്പിക്കാൻ സൗകര്യമൊരുക്കുന്നതിനായി അടിയന്തരമായി ഡ്രഡ്ജിംഗ് പ്രവൃത്തികൾ പുനരാരംഭിക്കാൻ തീരുമാനം. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അധ്യക്ഷതയിൽ കെ.വി. സുമേഷ് എം.എൽ.എ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
ആദ്യഘട്ടത്തിൽ കപ്പൽ ചാലിന്റെ ആഴം ഏഴ് മീറ്ററായി വർധിപ്പിക്കാനാണ് തീരുമാനം. നിലവിൽ അഴീക്കൽ തുറമുഖത്തുള്ള കട്ടർ സക്ഷൻ ഡ്രഡ്ജർ ചന്ദ്രഗിരി ഉപയോഗിച്ചാണ് ഡ്രഡ്ജിംഗ് നടത്തുക. ഡ്രഡ്ജിംഗിലൂടെ ലഭിക്കുന്ന മണൽ നിക്ഷേപിക്കുന്നതിന് തുറമുഖത്ത് സൗകര്യമൊരുക്കും.
തുറമുഖത്ത് ഇമിഗ്രേഷൻ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. കസ്റ്റംസ്, ഇമിഗ്രേഷൻ ഓഫീസുകൾ, വെയർ ഹൗസ്, കണ്ടെയ്നർ സ്റ്റാക്കിംഗ് യാർഡ് എന്നിവ വേഗത്തിൽ തന്നെ ഒരുക്കാനും മന്ത്രി നിർദ്ദേശം നൽകി.
അതോടൊപ്പം കപ്പലുകളെ തീരത്തേക്ക് വലിച്ചടുപ്പിക്കുന്നതിനുള്ള സ്ഥിരം ടഗ്ഗ് എത്രയും വേഗം അഴീക്കലിലെത്തിക്കാനും നടപടി സ്വീകരിക്കും. അഴീക്കലിനെ റീജണൽ പോർട്ട് ഓഫീസ് ആക്കി മാറ്റി നിലവിലെ പോർട്ട് ഓഫീസർ ഇൻചാർജിനെ റീജണൽ പോർട്ട് ഓഫീസറായി നിയമിക്കാനും യോഗത്തിൽ തീരുമാനമായി. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ കേരള മാരിടൈം ബോർഡ് ചെയർമാൻ വി.ജെ മാത്യു, സി.ഇ.ഒ എച്ച് ദിനേശൻ, അംഗങ്ങളായ അഡ്വ. എം.കെ ഉത്തമൻ, അഡ്വ. എൻ.പി ഷിബു എന്നിവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |