പഴയങ്ങാടി: കാൻസറിനെ അതിജീവിക്കാൻ കടുത്ത പോരാട്ടം നടത്തിയ നടി ശരണ്യശശി ഒടുവിൽ തോറ്റ് പിൻവാങ്ങിയപ്പോൾ ചങ്കുതകർന്ന വേദനയിലാണ് ജന്മനാടായ പഴയങ്ങാടിക്കടുത്തുള്ള വെങ്ങര. കുഞ്ഞുപ്രായത്തിൽ തന്നെ കലാരംഗത്ത് സജീവമായിരുന്ന കുഞ്ഞുശരണ്യ അവരുടെ മുന്നിൽ നിന്ന് തന്നെയാണ് മിനി സ്ക്രീനിലെ പ്രീയതാരമായും പിന്നീട് സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ വളർന്നതും.
1985ൽ വെങ്ങരയിലെ ശശി- സീത ദമ്പതികളുടെ മകളായി ജനനം.വെങ്ങര ഹിന്ദു എൽ. പി സ്‌കൂളിലും പ്രയദർശിനി യു.പി സ്‌കൂളിലുമായിരുന്നു പഠനം. സ്‌കൂൾപഠന കാലത്ത് തന്നെ നൃത്തത്തിൽ മികവ് പ്രകടിപ്പിച്ചു. നാടോടി നൃത്തത്തിൽ ഏറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. തളിപ്പറമ്പ് ടാഗോർ വിദ്യാലയത്തിലും കൂത്ത്പറമ്പ് നവോദയ കോളേജിലുമായി പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് സീരിയൽ രംഗത്തേക്ക് ശരണ്യ എത്തുന്നത്. സീരിയലുകളിലൂടെ കുടുംബസദസുകളിലെ ഇഷ്ടനായിക ആയതിന് പിന്നാലെയാണ് സിനിമയിലെത്തിയത്. ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് പ്രവേശനം. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ എന്നീ സിനിമകളിലും അഭിനയിച്ചു.ശരണ്യ സീരിയൽ സിനിമ രംഗത്ത് സജ്ജീവമായതോടെയാണ് കുടുംബം തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.
ചോട്ടാ മുംബൈയിൽ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ അനിയത്തിയായി മികച്ച പ്രകടനമായിരുന്നു ശരണ്യയുടേത് . ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ വെങ്ങരയിലുള്ള അമ്മയുടെ വീട്ടിൽ ശരണ്യ എത്താറുണ്ടായിരുന്നു. ശരൺജിത്തും സോണിമയുമാണ് സഹോദരങ്ങൾ..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |