തൃക്കരിപ്പൂർ: ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യൻ വനിതകളുടെ മികച്ച പ്രകടനം ചർച്ചയാകുമ്പോൾ അഷ്ടിക്ക് വക തേടി മുൻ സംസ്ഥാന വനിതാഹോക്കിതാരം നെയ്തുകാരിയായി ജോലി നോക്കുന്നു. ഇന്ത്യയുടെ കായികരംഗത്തിന്റെ മുരടിപ്പിലേക്കുള്ള ചൂണ്ടുവിരലാണ് തൃക്കരിപ്പൂർ ഇടയിലക്കാട്ടെ എം.വസന്തയെന്ന 46കാരി.
മത്സ്യ തൊഴിലാളിയായ ഭർത്താവ് ഗണേശൻ ഒരു ഭാഗം തളർന്ന് കിടപ്പിലായതോടെയാണ് കുടുംബത്തിന്റെ ഉത്തരവാദിത്തം വസന്തയെ തൃക്കരിപ്പൂർ വീവേർ സൊസൈറ്റിയിലെ നെയ്ത്തുകാരിയാക്കിയത്.1992 ൽ തൃക്കരിപ്പൂർ ഗവ ഹൈസ്കൂളിൽ കായികാദ്ധ്യാപകൻ എ.രാമകൃഷ്ണൻ ടീമുണ്ടാക്കിയപ്പോഴാണ് വസന്ത സ്കൂളിനായി ഹോക്കിസ്റ്റിക്ക് കൈയിലെടുക്കുന്നത്. തീവ്രപരിശീലനത്തിൽ ആ വർഷം തന്നെ ടീം കാസർകോട് ജില്ലാ ചാംപ്യന്മാരായി. തുടർന്ന് കോട്ടയത്തു നടന്ന സംസ്ഥാന വനിതാ ടീം തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് വസന്തയായിരുന്നു. . മിസോറാമിൽ വെച്ചു നടന്ന ദേശീയ മത്സരത്തിൽ പങ്കെടുത്ത് കളം നിറഞ്ഞുകളിച്ചു.കുടുംബ പ്രാരബ്ധം കാരണം കളിക്കളത്തിൽ ഏറെനാൾ തുടരാനായില്ല. ഹോക്കിയെന്നത് ഒരു വികാരമായി മനസ്സിൽ ഇന്നും സൂക്ഷിച്ചിരിക്കുന്ന ഈ വീട്ടമ്മ കായികാദ്ധ്യാപകൻ പി.പി. അശോകനെയും നന്ദിപൂർവ്വം സ്മരിക്കുന്നു. ഇടയിലക്കാട്ടിലെ മത്സ്യ തൊഴിലാളി രാഘവൻ - കല്യാണി ദമ്പതികളുടെ മകളാണ് വസന്ത. അക്ഷത് ഏകമകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |