കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മിയാവാക്കി വനം ഒരുക്കുന്നു. യോകോഹാമ സർവകലാശാലയിലെ പ്രൊഫസറായിരുന്ന ലോക പ്രശസ്ത ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞൻ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത ഈ കൃത്രിമ വനത്തിന് തനിയെ രൂപപ്പെടുന്ന കാടുകളെക്കാൾ വളരെ ഉയർന്ന വളർച്ചാ നിരക്കാണുള്ളത്.
ശരാശരി 30 വർഷം കൊണ്ട് 100 വർഷം പ്രായമുള്ള സ്വാഭാവിക വനങ്ങൾക്ക് തുല്യമായ ഒരു കാട് രൂപപ്പെടുത്താൻ ഇതു വഴി സാധിക്കുന്നു. ചെടികൾ നടുന്നതിലെ പ്രത്യേകതകളാണ് ഇതിന് കാരണം. ഒരു ചതുരശ്ര മീറ്ററിൽ 3 - 4 ചെടികളാണ് വേണ്ടത്. വള്ളി ചെടികൾ, കുറ്റി ചെടികൾ, ചെറു മരങ്ങൾ, വൻ മരങ്ങൾ എന്നിവ ഇട കലർത്തി നടുന്നത് വഴി വനത്തിനുള്ള പല തട്ടിലുള്ള ഇലച്ചാർത്ത് ഉറപ്പാക്കുന്നു. അടുപ്പിച്ച് നടുമ്പോൾ സൂര്യ പ്രകാശത്തിന് വേണ്ടിയുള്ള മത്സരത്തിൽ കൂടുതൽ ഉയരത്തിൽ വളരുവാൻ ചെടികൾ ശ്രമിക്കുന്നു. ഓരോ സ്ഥലത്തും സ്വാഭാവികമായി വളരുന്ന ചെടികളും മറ്റും കണ്ടെത്തിയാണ് മിയാവാക്കി വനം സൃഷ്ടിക്കുന്നത്.
കണ്ണൂർ സർവകലാശാലയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച വിദ്യാർത്ഥി ക്ഷേമകേന്ദ്രത്തിന് മുന്നിലെ 10 സെന്റ് സ്ഥലത്ത് 100ൽ പരം ഇനങ്ങളിലായി 1600 വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻവിസ് മൾട്ടിമീഡിയ എന്ന സ്ഥാപനമാണ് വനവത്കരണത്തിന് നേതൃത്വം നൽകുന്നത്. വൈസ് ചാനസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പി.വി.സി പ്രൊഫ. എ. സാബു, സിൻഡിക്കേറ്റംഗം ഡോ. ടി.പി അഷ്റഫ്, ഡവലപ്മെന്റ് ഓഫീസർ രാധാ കൃഷ്ണൻ എന്നിവർ ചേർന്ന് വൃക്ഷത്തൈകൾ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |