പയ്യന്നൂർ:സ്വാഭാവിക പുഴമീനുകളുടെ രുചിക്കായി പുഴയിൽ വലകൾ സ്ഥാപിച്ച് ഒരുക്കിയ രാമന്തളിയുടെ പുഴമീൻ പെരുമ പേരെടുക്കുന്നു. രാമന്തളി കുറുങ്കടവിലാണ് അതിഥികളുടെ വരവും കാത്ത് പുഴമീനുകൾ ഒരുങ്ങിയിരിക്കുന്നത്.
ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക, സങ്കേതിക സഹായങ്ങളോടെ സാഗര ശക്തി മത്സ്യത്തൊഴിലാളി സംഘം എന്ന കൂട്ടായ്മയാണ് കൂടുകൃഷി നടത്തിവരുന്നത്. വളരെ വ്യത്യസ്ത രീതിയിലുള്ള ഇത്തരം കൃഷി രീതി കേരളത്തിൽ വളരെ അപൂർവ്വമാണ്. കണ്ണൂർ ജില്ലയിൽ രാമന്തളിക്ക് പുറമെ കാട്ടാമ്പള്ളി വള്ളുവൻകടവിൽ മാത്രമാണ് ഇത്തരത്തിൽ മത്സ്യങ്ങളെ വളർത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് മറ്റിടങ്ങളിൽ മത്സ്യകൃഷിയെങ്കിൽ ഇവിടെ ഒഴുകുന്ന വെള്ളത്തിലാണ് മീനുകളെ വളർത്തുന്നത്. ഇത് മത്സ്യത്തിന് സ്വാഭാവിക രുചി ലഭിക്കാൻ ഇടയാക്കുന്നുവെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
പുഴയിൽ ബാരലുകളിൽ കെട്ടിയുണ്ടാക്കിയ 5 മീറ്റർ സമചതുരത്തിൽ വരുന്ന 20 കൂടുകളിലായാണ് മത്സ്യം വളർത്തുന്നത്. തീറ്റയായി പെല്ലറ്റാണ് നൽകുന്നത്. ദിവസം പത്തു തവണ ഭക്ഷണം നൽകും. നിലവിൽ പതിനായിരം വീതം കാളാഞ്ചി, കരിമീൻ കുഞ്ഞുങ്ങളെയാണ് പരിപാലിച്ച് വളർത്തുന്നത്. അതിഥികളെ മോഹിപ്പിച്ച് കൂട്ടിൽ വളരുന്ന മത്സ്യങ്ങൾ അഴകുള്ള കാഴ്ച കൂടിയാണ്.
കുറുങ്കടവ് പ്രദേശത്തെ പ്രകൃതി സൗന്ദര്യം കൂടി വേണ്ട വിധം ഉപയോഗിച്ച് വിദേശികൾക്ക് ഉപയുക്തമായ ഒരു ടൂറിസം കേന്ദ്രമായി സ്ഥലത്തെ വികസിപ്പിച്ചെടുക്കാനും അധികൃതർ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതിനായി മത്സ്യക്കൂടിന് സമീപം ഹട്ട് നിർമ്മിച്ച് ഹൗസ് ബോട്ട് സൗകര്യവുമൊരുക്കും. ഇതിലൂടെ അതിഥികൾക്ക് മത്സ്യത്തോടൊപ്പം പ്രകൃതി ഭംഗിയും ആസ്വദിക്കാൻ സാധിക്കുമെന്ന് ഇവർ കരുതുന്നു.
കണ്ണുചിമ്മാതെ സി.സി.ടി.വിയും
2021 ജനുവരിയിലാരംഭിച്ച പദ്ധതി 10 പേരടങ്ങുന്ന കൂട്ടായ്മയുടെ കൈകളിൽ ഭദ്രമാണ്. 24 മണിക്കൂറും, മത്സ്യക്കുഞ്ഞുങ്ങളുടെ പരിപാലനത്തിനും സംരക്ഷണത്തിനും സംഘാംഗങ്ങൾ സജ്ജമാണ്. കാവലിനായി കാവൽ പുരയും തയ്യാറാക്കിയിട്ടുണ്ട്.
കൂടാതെ സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് സംഘാംഗങ്ങളുടെ ഫോണുമായി കണക്ട് ചെയ്തിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |