SignIn
Kerala Kaumudi Online
Saturday, 20 April 2024 2.28 AM IST

കൈക്കൂലിപ്പണം പിടികൂടി

vigilence
തലപ്പാടി അതിർത്തി ചെക്ക്‌പോസ്റ്റിൽ വിജിലൻസ് ഡിവൈ എസ് പി കെ വി വേണുഗോപാലന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധന

കണ്ണൂർ: സംസ്ഥാന വിജിലൻസ് ഡയരക്ടറുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ വിവിധ ആർ.ടി.ഒ ചെക്ക് പോസ്റ്റുകളിൽ ഓപ്പറേഷൻ ബ്രാസ്റ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇരിട്ടി, കിളിയന്തറ ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ നിന്ന് അനധികൃതപണം കണ്ടെത്തി. വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ രാവിലെ അഞ്ച് മണി മുതൽ 10 വരെയാണ് പരിശോധന നടത്തിയത്.

ചെക്ക് പോസ്റ്റ് വഴി കടന്നുപോകുന്ന ചെറുവാഹനങ്ങൾക്ക് 50 രൂപ വച്ചും വലിയ വാഹനങ്ങൾക്ക് 100 രൂപ വച്ചും പരിശോധന ഒഴിവാക്കുന്നതിന് ആർ.ടി. ഒ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നത് കൈയോടെ പിടികൂടി. ഇതുവഴി കടന്നുപോകുന്ന ഗുഡ്സ് ഓട്ടോ വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുന്നില്ലെന്നും കണ്ടെത്തി. വിജിലൻസ് സംഘത്തിൽ ഡിവൈ.എസ്.പിയെ കൂടാതെ ഇൻസ്പെക്ടർ പ്രദീപൻ കണ്ണി പൊയിൽ, സബ് ഇൻസ്പെക്ടർമാരായ കെ.വി. മഹീന്ദ്രൻ , ജയപ്രകാശ്, എ.എസ്.ഐമാരായ നിജേഷ്, രാജേഷ്, ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുനോജ് കുമാർ, നിതേഷ്, മുണ്ടേരി എച്ച്.എസ്.എസ് അദ്ധ്യാപകൻ വിനീഷ് കുമാർ എന്നിവരും പങ്കെടുത്തു.

കൈക്കൂലിക്ക് ഏജന്റുമാരും

വാഹന ഡ്രൈവർമാർ പരിശോധന ഒഴിവാക്കുന്നതിന് ആ‌ർ.ടി.ഒ ഉദ്യോഗസ്ഥർക്ക് നൽകിയ 1600 രൂപ ഉദ്യോഗസ്ഥർക്ക് നൽകുന്നതിനിടെ കണ്ടെത്തി. കൂടാതെ ഉദ്യോഗസ്ഥർ വാഹനക്കാരിൽ നിന്നും ഇത്തരത്തിൽ പിരിച്ചെടുക്കുന്ന കൈക്കൂലി തുക അപ്പപ്പോൾ ചെക്കു പോസ്റ്റിൽ നിന്നും ശേഖരിച്ച് മാറ്റുന്ന ഏജന്റിനെക്കുറിച്ചും വിജിലൻസിന് സൂചന ലഭിച്ചിട്ടുണ്ട്.

റിക്കാർഡുകളില്ല, പ്രവർത്തിക്കാത്ത കാമറകൾ

ചെക്ക് പോസ്റ്റിൽ കാമറ പ്രവർത്തിക്കുന്നില്ലെന്നും റിക്കാർഡുകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. കൈക്കൂലിയും പാരിതോഷികവും വാങ്ങിക്കരുതെന്ന ബോർഡ് പോലും ചെക്ക് പോസ്റ്റിന്റെ മൂലയിൽ ഉപേക്ഷിച്ച നിലയിലാണ്.

ആർ.ടി. ഒ ജീവനക്കാർ വാങ്ങിക്കുന്ന കൈക്കൂലി തുക ചെക്ക് പോസ്റ്റിൽ നിന്നും ഇടവേളകളിൽ വന്ന് ശേഖരിച്ച് സൂക്ഷിക്കുന്ന ഏജന്റിനെപ്പറ്റി കൃത്യമായ വിവരം വിജിലൻസിന് ലഭിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനയുണ്ടാകും. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഏജന്റിനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടി വരും ദിവസങ്ങളിൽ ഉണ്ടാകുന്നതിന് വിജിലൻസ് ഡയറക്ടർക്കും സർക്കാരിനും ഉടൻ റിപ്പോർട്ട് നൽകും - ബാബു പെരിങ്ങേത്ത്, ഡിവൈ. എസ്.പി, വിജിലൻസ്

കാസർകോട്ടും പരിശോധന

കാസർകോട്: കാസർകോട് വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലും കണക്കിൽപ്പെടാതെ സൂക്ഷിച്ച പണം പിടിച്ചെടുത്തു. അതിർത്തികളിൽ എത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്നും വാങ്ങുന്ന കൈക്കൂലി പണം ആർ .ടി .ഒ ചെക്ക്‌പോസ്റ്റിൽ നിന്നും കടത്തിക്കൊണ്ടുപോയി മറ്റൊരിടത്ത് സൂക്ഷിക്കാൻ നിയുക്തരായ ഏജന്റുമാരിൽ രണ്ടുപേരെയും വിജിലൻസ് കസ്റ്റഡിയിലെടുത്തു.

തലപ്പാടിയിൽ നിന്ന് 16,900 രൂപയും പെർളയിൽ നിന്ന് 750 രൂപയുമാണ് പിടിച്ചെടുത്തത്. കാസർകോട് വിജിലൻസ് ഡിവൈ. എസ്.പി കെ സി വേണുഗോപാലന്റെ നേതൃത്വത്തിൽ തലപ്പാടി, പെർള എന്നിവിടങ്ങളിലെ അതിർത്തി ചെക്ക്‌പോസ്റ്റുകളിലാണ് റെയ്ഡ് നടത്തിയത്.

തലപ്പാടിയിൽ എസ്.ഐ കെ. രമേശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.കെ. രഞ്ജിത്ത് കുമാർ, കെ.പി. പ്രദീപ്, എ.വി രജീഷ് എന്നിവരും പെർളയിൽ ഇൻസ്‌പെക്ടർ സിബി തോമസ്, എസ്.ഐ പി.പി മധു, എ.എസ്.ഐ സുഭാഷ് ചന്ദ്രൻ, പി.വി. സതീശൻ, എസ്.സി. പി ഒ. സുധീഷ് എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, VIGILENCE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.