കണ്ണൂർ: ആരോഗ്യ, പൊതുവിദ്യാഭ്യാസ മേഖലകളിൽ നടപ്പിലാക്കിയതിനു സമാനമായ ജനകീയ ബദലുകളാണ് ഉന്നത വിദ്യാഭ്യാസമേഖലയിലും സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ സർവ്വകലാശാലയുടെ മാനന്തവാടി, ധർമ്മശാല കാമ്പസുകളിലെ അക്കാഡമിക് ബ്ലോക്ക്, ട്രൈബൽ ഹോസ്റ്റൽ, പെൺകുട്ടികളുടെ ഹോസ്റ്റൽ എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുവിദ്യാഭ്യാസ മേഖലയിൽ കൈവരിച്ചതിന് സമാനമായ മുന്നേറ്റം ഉന്നതവിദ്യാഭ്യാസ രംഗത്തും നേടിയെടുക്കാൻ നമുക്ക് സാധിക്കണം. ആ മുന്നേറ്റത്തിൽ വ്യക്തികളോ പ്രദേശങ്ങളോ പുറംതള്ളപ്പെട്ടു പോകരുതെന്ന നിർബന്ധം സർക്കാരിനുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിനുള്ള യജ്ഞത്തിൽ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും പിന്തുണ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓൺലൈനായി നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ധർമ്മശാലയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. എം.വിജിൻ എം.എൽ.എ ഹോസ്റ്റൽ കെട്ടിടത്തിന്റെ താക്കോൽ കാമ്പസ് ഡയറക്ടർ ഡോ. വി .എ. വിൽസണ് കൈമാറി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ എൻ. സുകന്യ റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, ജോൺ ബ്രിട്ടാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, പരീക്ഷാ കൺട്രോളർ ഡോ. പി.ജെ വിൻസെന്റ്, സിൻഡിക്കേറ്റ് അംഗം ഡോ. കെ.ടി ചന്ദ്രമോഹൻ, ആന്തൂർ നഗരസഭ അധ്യക്ഷൻ പി മുകുന്ദൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണൻ, സർവകലാശാല യൂണിയൻ ചെയർമാൻ എം.കെ ഹസൻ, സെനറ്റ് അംഗം പി.ജെ സാജു, സി.പി.ഡബ്ല്യു.ഡി സൂപ്രണ്ടിംഗ് എൻജിനീയർ ബി. ശ്രീനിവാസ്, ഡോ. ആർ.കെ ജയപ്രകാശ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |