കണ്ണൂർ: ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷന്മാരുടെ പട്ടികയിലെ അവസാനമിനുക്കുപണികൾ മാത്രം ബാക്കിയായിരിക്കെ കണ്ണൂരിൽ മാർട്ടിൻ ജോർജിന് നറുക്കുവീഴാൻ സാദ്ധ്യത. കെ.പി.സി.സി ജനറൽ സെക്രട്ടറിയും കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ മാർട്ടിൻ ജോർജിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെയും നിലപാട്. ചന്ദ്രൻ തില്ലങ്കേരി, സി. രഘുനാഥ് എന്നിവരുടെ പേരുകൾ സജീവപരിഗണനയ്ക്ക് വന്നിരുന്നുവെങ്കിലും മാർട്ടിൻ ജോർജിന്റെ പേരിനാണ് മുൻതൂക്കം.
സ്ഥാനമൊഴിയുന്ന പാച്ചേനിയെ കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കവും സജീവമാണ്. അതേസമയം തന്റെ സ്വപ്ന പദ്ധതിയായ ഡി.സി.സി ഓഫീസ് ഉദ്ഘാടനത്തിനു ശേഷം സ്ഥാനമൊഴിയാമെന്ന നിലപാടിലാണ് പാച്ചേനി.
ഇരിക്കൂർ ഫോർമുല മറന്നു
ഇരിക്കൂറിൽ കെ.സി. ജോസഫിന് പകരം എ ഗ്രൂപ്പുകാർ സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കെ.സി. വേണുഗോപാൽ ഗ്രൂപ്പുകാരനായ സജീവ് ജോസഫിനായിരുന്നു അവസാനം സീറ്റ് ലഭിച്ചത്. സീറ്റ് നിഷേധിച്ചതിൽ എ ഗ്രൂപ്പ് പാർട്ടിക്കകത്ത് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരുമായി ഇക്കാര്യം കണ്ണൂരിലെ എ ഗ്രൂപ്പുകാർ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഡി.സി.സി പുനഃസംഘടനയിൽ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് നൽകാമെന്ന ഉറപ്പിലായിരുന്നു അന്ന് പ്രശ്‌നം പരിഹരിച്ചത്. എന്നാൽ അദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ച് ചർച്ച വന്നപ്പോൾ എ.ഗ്രൂപ്പിന് നൽകിയ വാക്ക് മറന്നമട്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |