തളിപ്പറമ്പ്: പരിയാരത്തെ ഔഷധി മേഖലാ കേന്ദ്രം അപൂർവ പരീക്ഷണത്തിന്റെ വിജയമധുരത്തിലാണ്. ഔഷധമാലിന്യം എങ്ങനെ സംസ്കരിക്കുമെന്നറിയാതെ ബുദ്ധിമുട്ടിയ ഔഷധിയുടെ തൃശൂർ കുട്ടനെല്ലൂരിലെ ഉത്പാദന യൂണിറ്റിനുള്ള പരിഹാരമാണ് പരിയാരം കേന്ദ്രത്തിൽ തളച്ചുവളരുന്ന മഞ്ഞൾച്ചെടികൾ.
ഔഷധ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ടൺകണക്കിന് പച്ചമരുന്നുകളുടെ കഷായമാലിന്യങ്ങൾ സംസ്‌കരിക്കുന്നത് വലിയ ബുദ്ധിമുട്ടായി മാറിയതോടെയാണ് പുതിയ പരീക്ഷണത്തിന് തയാറായത്. ഈ ഔഷധമാലിന്യങ്ങളും ബോയിലറുകളിലെ ചാരവും കൂട്ടിക്കലർത്തി ചെടികൾക്ക് വളമായി നൽകുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി പരിയാരത്തെ ഔഷധതോട്ടത്തിൽ അടിവളമായും മേൽവളമായും ഉപയോഗിക്കുന്നത് ഈ ഔഷധ അവശിഷ്ടങ്ങളാണ്. ചെടികൾക്ക് നല്ല വളർച്ചയും രോഗപ്രതിരോധശേഷിയും കീടങ്ങളെ അകറ്റാനുള്ള കഴിവും ഇതുവഴി ലഭിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഔഷധകൃഷി വിപുലീകരണ പദ്ധതിയിൽ മഞ്ഞൾ വിളവെടുപ്പ് വലിയ വിജയമായതോടെയാണ് ഈ വർഷവും രണ്ടേക്കർ സ്ഥലത്ത് മഞ്ഞൾ കൃഷി വ്യാപിപ്പിച്ചത്. ഔഷധ അവശിഷ്ടങ്ങൾ ജൈവവളമായി ഉത്പാദിപ്പിക്കാനും ഇവിടെ ശ്രമം ആരംഭിച്ചുകഴിഞ്ഞു.
1991 ൽ 80 ഏക്കർ സ്ഥലമാണ് ഔഷധസസ്യകൃഷിക്കായി സർക്കാർ ഔഷധിക്ക് നൽകിയതെങ്കിലും പടർന്നുപിടിച്ച കാട്ടുതീ ഔഷധ സസ്യകൃഷിക്ക് ഭീഷണിയായിരുന്നു.
കുർക്കുമിൻ കൂടുതൽ
പരിയാരത്ത് കൃഷിചെയ്ത മഞ്ഞളിൽ കുർക്കുമിൻ എന്ന ഘടകത്തിന്റെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവിടെ കൃഷി വിപുലീകരിക്കാൻ തീരുമാനിച്ചത്. തൃശൂരിലെ മറ്റത്തൂർ സഹകരണ സംഘത്തിൽ നിന്നും വാങ്ങിയ 500 കിലോഗ്രാം നാടൻ മഞ്ഞളാണ് ഈ വർഷം നട്ടിരിക്കുന്നത്. കഴിഞ്ഞ വർഷവും ഇത്രയും മഞ്ഞൾ പരീക്ഷണാടിസ്ഥാനത്തിൽ നട്ടപ്പോൾ മൂന്നര ക്വിന്റൽ ഉണങ്ങിയ മഞ്ഞൾ ലഭിച്ചതായി പരിയാരം ഔഷധി മേഖലാകേന്ദ്രം അധികൃതർ പറഞ്ഞു.
12,000 ചെടികൾ
ഈ വർഷം കുമിഴ്, ഇലവംഗം, ദന്തപാല, പലകപ്പയ്യാനി എന്നിവയുൾപ്പെടെ 12,000 ചെടികളാണ് പുതുതായി നട്ടുപിടിപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |