കണ്ണൂർ: ആരാധനയും വിശ്വാസവും വികസനത്തിന് വഴിമുടക്കരുതെന്ന് തെളിയിച്ച് പരിയാരം ശ്രീ കൊട്ടിയൂർ ക്ഷേത്രം. ദേശീയപാത വികസനത്തിന് സ്ഥലം വിട്ടുനൽകുന്നതിനെതിരെ കടുത്ത പ്രക്ഷോഭം നടന്നിടത്താണ് പരപ്രേരണയില്ലാതെ ക്ഷേത്രം തന്നെ മാറ്റി സ്ഥാപിച്ച് കമ്മിറ്റി ഭാരവാഹികൾ മാതൃകയായത്.
അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ഷേത്രം ഐതിഹ്യങ്ങളാൽ സമ്പന്നമാണ്. പുലിയൂർ കാളിയും പുലികണ്ഠനുമാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. ഗുളികനും ചാമുണ്ഡിയുമുൾപ്പെടെ നാല് ഉപദേവതകളുമുണ്ട്. പരിയാരം പഞ്ചായത്ത് ഓഫീസിന്റെ സമീപം റോഡരികിൽ ശ്രീകോവിലും ഉപദേവതകളുടെ ഇരിപ്പടവുമുള്ള സാമാന്യം വലിയ ക്ഷേത്രങ്ങളിലൊന്നാണിത്. വിളക്കിത്തല നായർ സമുദായമാണ് പരികർമ്മികൾ. മാസത്തെ എല്ലാ വിശേഷ ദിവസങ്ങളിലും ഇവിടെ വിശേഷാൽ പൂജയുമുണ്ട്.
വടക്കെ മലബാറിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ തുളുവന്നൂരിൽ നിന്നും കൊട്ടിയൂരിലേക്ക് പോവുകയായിരുന്ന നെയ്യമൃത് സംഘം ഇവിടെ വിശ്രമിച്ചുവെന്നും എന്നാൽ വച്ച ഓലക്കുട തിരിച്ചെടുക്കാൻ കഴിയാത്തതിനെ തുടർന്ന് നടത്തിയ പ്രശ്‌ന ചിന്തയിൽ തുളുവന്നൂരിലെ ദേവചൈതന്യം കൂടെ വന്നിട്ടുണ്ടെന്ന് കണ്ടെത്തി ക്ഷേത്രം പണിതുവെന്നുമാണ് ഐതിഹ്യം.
ശ്രീകോവിലിന് ആധാരമായി പാകിയ രണ്ടര മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള ഒറ്റക്കല്ല് ക്രെയിൻ ഉപയോഗിച്ചാണ് പുതിയ ശ്രീകോവിലിന്റെ തറയിലേക്ക് മാറ്റിയത്.
നാടിന്റെ പുരോഗതിക്കു വേണ്ടിയാണ് ആറര സെന്റ് സ്ഥലം വിട്ടുകൊടുത്ത് ക്ഷേത്രം മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ. രവി പറഞ്ഞു. ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ശ്രീകുമാർ രക്ഷാധികാരി എ.പി ഭാസ്‌കരൻ അടിയന്തിരക്കാരൻ കൃഷ്ണൻ എന്നിവരാണ് പുനർനിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. രണ്ടു വർഷം കൊണ്ട് ക്ഷേത്രം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. നേരത്തെ ചെറുവത്തൂരിലും ദേശീയപാത വികസനത്തിനു വേണ്ടി ഒരു ക്ഷേത്രം മാറ്റി സ്ഥാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |