ചക്കരക്കല്ല്: നാലുദിവസമായി നാട് തിരയുകയായിരുന്ന പ്രജീഷിന്റെ മൃതദേഹം കനാൽക്കരയിൽ ചാക്കിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത് ഇന്നലെ രാവിലെ ചക്കരക്കല്ലിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. സംഭവത്തിനുപിന്നിൽ ആരായിരിക്കുമെന്ന് അപ്പോൾത്തന്നെ നാട്ടുകാർ ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. വൻജനാവലിയാണ് സംഭവമറിഞ്ഞ് കനാൽക്കരയിൽ തടിച്ചുകൂടിയത്.
നാലുദിവസം മുമ്പാണ് പ്രജീഷിനെ കാണാതായത്. കാണാതായ ദിവസം രാത്രി മൂന്നു സുഹൃത്തുക്കളും ചേർന്ന് മദ്യപിക്കാനെന്ന വ്യാജേന പ്രജീഷിനെ തന്ത്രപരമായി ബാറിനടുത്ത് കൊണ്ടുപോയി തൊട്ടടുത്ത ഗ്രൗണ്ടിൽ വച്ച് തലയ്ക്കു വെട്ടി കാലും കൈയും കെട്ടിയിട്ട് ചാക്കിൽപൊതിഞ്ഞ് കനാലിനടുത്തേക്ക് തള്ളിയതെന്നാണ് പ്രാഥമികവിവരം.
അബ്ദുൾ ഷുക്കൂർ, റിയാസ്, പ്രശാന്ത് എന്നിവരാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും കണ്ണൂർ സിറ്റി പൊലീസ് അസി. കമ്മിഷണർ പി.പി. സദാനന്ദൻ പറഞ്ഞു. ഇതിൽ ഒരാൾ പൊലീസ് വലയിലായിട്ടുണ്ട്. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്.
കൊല നടത്തിയ പ്രതി തന്നെ തന്റെ അടുത്ത സുഹൃത്തിനോട് വിവരം പറഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. സുഹൃത്ത് അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രജീഷിന്റെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കനാൽക്കരയിൽനിന്ന് കണ്ടെടുത്തത്.
ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട് നിർമ്മാണത്തിനു വച്ച നാലു ലക്ഷം രൂപയുടെ തേക്ക് തടിയും ഉരുപ്പടികളും മോഷ്ടിച്ച കേസിൽ മിഡാവിലോട് കൊല്ലറോത്ത് വീട്ടിൽ അബ്ദുൾ ഷുക്കൂർ(43), പൊതുവാച്ചേരി മാക്കുന്നത്ത് ഹൗസിൽ എ. റിയാസ് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലായ് 26ന് നടന്ന മോഷണത്തിനു ശേഷം ആഗസ്റ്റ് 9നാണ് പ്രതികളെ പിടികൂടിയത്.
മരം മോഷണവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം നൽകിയ ആളാണ് പ്രജീഷ്. ഇതിലുള്ള പ്രതികാരമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് എത്തിയത്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷമാണ് പ്രതികൾ പ്രജീഷിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |