കണ്ണൂർ: ഒറ്റ ദിവസം കൊണ്ട് കണ്ണൂർ കോർപ്പറേഷൻ വിവിധ കേന്ദ്രങ്ങളിലായി ഇന്നലെ 7000 പേർക്ക് വാക്സിൻ വിതരണം ചെയ്തു. നേരത്തെ പൂർത്തിയാക്കിയ പയ്യാമ്പലം ഡിവിഷനു പുറമേ മറ്റ് മൂന്ന് ഡിവിഷനുകളിൽ കൂടി കിടപ്പു രോഗികൾ ഉൾപ്പെടെ മുഴുവൻ പേർക്കും വാക്സിനേഷൻ പൂർത്തിയാക്കി.
തായത്തെരു, കസാനകോട്ട, കാനത്തൂർ ഡിവിഷനുകളിലാണ് മുഴുവൻ പേർക്കും ഇന്നലെ വാക്സിൻ പൂർത്തിയാക്കിയത്. ജില്ലയിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജൂബിലി ഹാൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വച്ചാണ് വാക്സിൻ നൽകിയത്. ഡോക്ടർമാർ, നേഴ്സുമാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ, മറ്റ് ജീവനക്കാർ, മരുന്ന് ഉൾപ്പെടെയുള്ള മറ്റ് സജ്ജീകരണങ്ങൾ എല്ലാം കോർപ്പറേഷൻ നേരിട്ടൊരുക്കിയാണ് ജൂബിലി ഹാളിലെ കേന്ദ്രം പ്രവർത്തിച്ചുവരുന്നത്.
ജനങ്ങളുടെ പ്രവേശനവും ക്യുവും നിയന്ത്രിക്കുന്നതിനായി ബ്ലഡ് ഡോണേഴ്സ് കേരളയുടെ വളണ്ടിയർമാരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. മിക്ക അവധിദിവസങ്ങളിലും ഇവിടെ ക്യാമ്പ് പ്രവർത്തിക്കുന്നു. തിരുവോണദിവസവും അഞ്ഞൂറോളം പേർക്ക് വാക്സിൻ നൽകിയുട്ടുണ്ട്.
ഇടക്ക് മറ്റു ചില കാരണങ്ങളാൽ നിർത്തിവച്ചിരുന്നുവെങ്കിലും ജൂബിലി ഹാളിൽ ഇപ്പോൾ നടന്നുവരുന്ന ക്യാമ്പ് ഏറ്റവും മാതൃകാപരമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇതിന് ജില്ലാ കളക്ടറിൽ നിന്നും ആരോഗ്യവകുപ്പിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്.
അഡ്വ.ടി. ഒ. മോഹനൻ, മേയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |