പഴയങ്ങാടി: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വന്നതോടെ ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്. കുടുംബസമേതവും സുഹൃത്തുക്കളായും ആളുകൾ വലിയ തോതിൽ എത്തിയതോടെ പാറയുടെ സ്വാഭാവിക സൗന്ദര്യത്തെ ബാധിച്ചുതുടങ്ങിയിട്ടുമുണ്ട്.
മാലിന്യം വലിച്ചെറിയുന്നതാണ് ഒന്നാമത്തെ പ്രശ്നം. ടൂറിസം കേന്ദ്രം എന്നതിനെക്കാൾ ജൈവികഘടനയിൽ വലിയ പ്രധാന്യമുള്ള ഇടമാണിത്. 600 ഏക്കറിലധികം വിസ്തൃതിയുള്ള മാടായിപ്പാറ ചിറക്കൽ ദേവസ്വത്തിന്റെ ഉടമസ്ഥതയിലാണ്. മാലിന്യം വലിച്ചെറിയുന്നത് തടയാൻ മാടായി പഞ്ചായത്ത് ബോട്ടിൽ ബൂത്തുകളടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല. ഇതിനു പുറമെയാണ് പാറയുടെ മുകളിലൂടെ വാഹനം കയറ്റിയിറക്കുന്നത്. ഇതുമൂലം വിരിഞ്ഞുനിൽക്കുന്ന കാക്കപ്പൂക്കളടക്കം ചതഞ്ഞരയുകയാണ്. മഴയുടെ ആരംഭത്തിൽ വിരിയുന്ന പല പൂക്കളും ഇതുമൂലം മാടായിപ്പാറയിൽ നിന്നും അപ്രത്യക്ഷമാകുകയാണ്.
സാമൂഹ്യവിരുദ്ധരുടെ കടന്നുകയറ്റവും വാഹനങ്ങളുടെ അനിയന്ത്രിത സഞ്ചാരവും ജൈവ വൈവിധ്യത്തിന് വൻ ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ സംരക്ഷണത്തിന് അടിയന്തര നടപടി കൈകൊള്ളണമെന്നാണ് പ്രകൃതിസ്നേഹികളും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത്. പാറയിൽ എത്തുന്നവർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും കൂട്ടംകൂടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും സഞ്ചാരികളിൽ പലരും ഇത് അനുസരിക്കുന്നില്ല.
ജൈവവൈവിധ്യ കേന്ദ്രമെന്നതിനു പുറമെ ചരിത്ര സ്മാരകങ്ങളുടെ സംഗമ ഭൂമിയുമാണ് മാടായിപ്പാറ. മാടായിക്കോട്ടയും ജൂതക്കുളുവും വടുകുന്ദതടാകവും മാടായിക്കാവും വടുകുന്ദ ശിവക്ഷേത്രവുമെല്ലാം ഇവിടത്തെ ആകർഷണമാണ്. ദേശാടനക്കിളികളുടെ വരവും മാടായിപ്പാറയുടെ ആകർഷണമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |