സർക്കാരിനും ബോർഡിനുമെതിരെ സമരത്തിനൊരുങ്ങി പ്രതിപക്ഷാനുകൂല സംഘടനകൾ
കണ്ണൂർ: മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് ഉത്തരവായെങ്കിലും ക്ഷാമബത്ത പ്രഖ്യാപിക്കുവാൻ വൈകുന്നതിനാൽ ക്ഷേത്ര ജീവനക്കാർക്ക് പരിഷ്കരണത്തിന്റെ ആനുകൂല്യം ഇനിയും ലഭിച്ചില്ല. പരിഷ്കരണം നടപ്പിലാക്കി ആറു മാസം പിന്നിട്ടിട്ടും ക്ഷാമബത്തയിൽ വ്യക്തത ഉണ്ടാക്കാൻ തയ്യാറാകാതെ സർക്കാറും ബോർഡും ഉരുണ്ടുകളിക്കുകയാണെന്ന പരാതിയുമായി ബോർഡിലെ കോൺഗ്രസ് അനുകൂല സംഘടനകൾ സമരത്തിലേക്ക്.
കഴിഞ്ഞ ഫെബ്രുവരി 12 നാണ് മലബാർ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഈ ഉത്തരവിൽ ക്ഷാമബത്ത സൂചിപ്പിച്ചിരുന്നില്ല. 2009 ലാണ് ഇതിനു മുമ്പ് ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചത്. ആ ഉത്തരവിൽ കാലാകാലങ്ങളിൽ സർക്കാർ ജീവനക്കാർക്ക് അനുവദിക്കുന്ന ക്ഷാമബത്തയ്ക്ക് ക്ഷേത്ര ജീവനക്കാർക്കും അർഹത ഉണ്ടെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാൽ പുതിയ ഉത്തരവിൽ ക്ഷാമബത്ത തീരുമാനിക്കാൻ അധികാരം ബോർഡിനാണ്. എന്നാൽ ആറു മാസം പിന്നിട്ടിട്ടും തീരുമാനമെടുക്കാതെ ബോർഡും സർക്കാറും ആനുകൂല്യം തടയുന്നതിനെതിരെയാണ് മലബാർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസും സ്റ്റാഫ് യൂണിയനും (ഐ.എൻ.ടി.യു.സി) സമരത്തിന് ഒരുങ്ങുന്നത്.
കിട്ടുന്നത് മൂന്നു വർഷംമുമ്പുള്ള ക്ഷാമബത്ത
മലബാർ ദേവസ്വം മാനേജ്മെന്റ് ഫണ്ടിൽ നിന്നും ശമ്പളത്തിനർഹതയുള്ള തുച്ഛ ശമ്പളക്കാരായ ക്ഷേത്ര ജീവനക്കാർക്ക് 2018 ജൂലായിലെ ക്ഷാമബത്തയാണ് ഇന്നും ലഭിക്കുന്നത്.
സർക്കാർ ജീവനക്കാർക്ക് 2019 ജനുവരി മുതൽ പ്രാബല്യമുള്ള പരിഷ്കരണത്തിൽ 24000 രൂപ കുറഞ്ഞ ശമ്പളമായി നിശ്ചയിച്ചപ്പോൾ ക്ഷേത്ര ജീവനക്കാർക്ക് 8500 രൂപയാണിത്. സർക്കാർ ക്ഷാമബത്ത ഉത്തരവിലെ പ്രീറിവൈസ്ഡ് നിരക്കിൽ ശമ്പളം പറ്റുന്നവർക്ക് അർഹമായ ക്ഷാമബത്ത ശമ്പള പരിഷ്കണ തീയ്യതി മുതൽ ലഭിക്കണം എന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |