പഴയങ്ങാടി: ഒരുകാലത്ത് കാടുകളിൽ പോലും ദുർലഭമായ മയിലുകളുടെ വിശേഷങ്ങളാണ് നാട്ടിൻപുറങ്ങളിലിപ്പോൾ. ഒറ്റയ്ക്കും കൂട്ടമായും ഇവ വിലസുകയാണിപ്പോൾ. എന്നാൽ അടുത്തിലയിലെ എ.വി. വിജയലക്ഷ്മിയുടെ വീട്ടുപറമ്പിലെ നിത്യസന്ദർശകനായ കണ്ണൻ എന്ന് പേരിട്ടുവിളിക്കുന്ന മയിൽ ഈ കൂട്ടങ്ങളിൽ നിന്നൊക്കെ വ്യത്യസ്തനാണ്.
പറമ്പിൽ പതിവായെത്തുന്ന മയിലിന് കണ്ണൻ എന്ന് പേരിട്ടത് വിജയലക്ഷ്മി തന്നെയാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഈ വീടിന്റെ മുറ്റത്ത് കണ്ണൻ എത്താത്ത ദിവസമില്ല. വിജയലക്ഷ്മിയോട് വലിയ ഇണക്കത്തിലാണ് ഈ മയിൽ. ഇവരോടുള്ള അടുപ്പം മൂലം ഇവിടെ എത്തുന്ന നാട്ടുകാരോടും ഭയമില്ലാതെ ഇടപെടുകയാണ് മയിൽ.
പഴങ്ങളും പച്ചപുല്ലുമാണ് ഇഷ്ടവിഭവം. പരിചയമില്ലാത്തവർ അടുത്ത് ചെന്നാൽ ചെറുതായി കൊത്തി നോവിക്കാനും ഈ മയിൽ മടിക്കില്ല. മൊബൈലിൽ ഒരു സെൽഫിയെടുക്കാൻ പോസ് ചെയ്യാനും മടിയില്ല ഈ മയിലിന്. രാവിലെ എത്തിയാൽ വീടിനു പുറത്ത് വിജയലക്ഷ്മിയെ കണ്ടില്ലെങ്കിൽ ബഹളം ഉറപ്പാണ്. പുറത്തിറങ്ങുന്നതുവരെ ഇതു തുടരും. മയിലിന് കൊടുക്കാനായി എപ്പോഴും പഴങ്ങൾ കരുതിവയ്ക്കും. വീട്ടുപറമ്പിലെ വലിയ മരത്തിലാണ് കണ്ണൻ മയിലിന്റെ താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |