കൂത്തുപറമ്പ് :സ്കൂൾ അദ്ധ്യയന വർഷം തുടങ്ങും മുമ്പ് തന്നെ മലയോര മേഖലയിലും മറ്റു പട്ടികജാതി, വർഗ കോളനികളിലും ഓൺലൈൻ പഠനത്തിനായി മൊബൈൽ കവറേജ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന ഉറപ്പ് പാലിക്കപ്പെടാത്തതാണ് കണ്ണവത്തെ വിദ്യാർത്ഥി അനന്തു ബാബുവിന് ഗുരുതരമായി പരിക്കേൽക്കാൻ ഇടയാക്കിയ അപകടത്തിന്റെ പ്രധാന കാരണം. ഈ മേഖലയിൽ മിക്ക കുട്ടികളും മരത്തിലും മറ്റ് ഉയരമുള്ള സ്ഥലങ്ങളിലും കയറിയാണ് ഓൺലൈൻ ക്ളാസുകൾ കാണുന്നത്.
കഴിഞ്ഞ ജൂണിൽ മൊബൈൽ ദാതാക്കളുടെ യോഗം വിളിച്ചു ചേർത്തെങ്കിലും ഇതിനായി തുടർ നടപടികളൊന്നുമുണ്ടായില്ല. എല്ലാ മൊബൈൽ, ഇന്റർനെറ്റ് സേവന ദാതാക്കളുടെയും സഹകരണത്തോടെ പുതിയ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്.
ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ആളുകൾ നേരിടുന്ന പ്രശ്നങ്ങൾ അദാലത്തിൽ ഫോൺവഴിയും ഫേസ്ബുക്ക് സന്ദേശങ്ങളായുമാണ് ജില്ലാ കളക്ടറെ അറിയിച്ചിരുന്നത്.
നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്ത ജില്ലയിലെ മുഴുവൻ പ്രദേശങ്ങളുടെയും പട്ടിക തയ്യാറാക്കി മൊബൈൽ, ഇന്റർനെറ്റ് സേവന ദാതാക്കളുമായി സഹകരിച്ച് ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് ജില്ലാ കളക്ടർ അദാലത്തിൽ നൽകിയ ഉറപ്പ്. ഇതിനായി ഒരു മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. ആവശ്യമായ സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നും കളക്ടർ ഉറപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |