കണ്ണൂർം: കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി കണ്ണൂരിന്റെ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ അഡ്വ. മാർട്ടിൻ ജോർജിനെ തേടി ഡി.സി.സി പ്രസിഡന്റ് സ്ഥാനമെത്തിയപ്പോൾ അർഹതയ്ക്കുള്ള അംഗീകാരമായി. കെ.എസ്.യുവിൽ തുടങ്ങി നിർമ്മലഗിരി കോളേജ് യൂണിറ്റ് പ്രസിഡന്റായാണ് മാർട്ടിൻ സംഘടനാ നേതൃനിരയിലേക്ക് കടന്നു വരുന്നത്. നീണ്ട പന്ത്രണ്ട് വർഷക്കാലമാണ് കെ.എസ്.യു ജില്ലാപ്രസിഡന്റായി ഇദ്ദേഹം പ്രവർത്തിച്ചത്.
ഡി.സി.സി ജനറൽ സെക്രട്ടറിയായാണ് കോൺഗ്രസ് നേതൃ നിരയിലേക്ക് മാർട്ടിൻ ജോർജിന്റെ കടന്നുവരവ്.
കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ നിലകളിലും നേരത്തെ തിളങ്ങിയിട്ടുണ്ട് ഇദ്ദേഹം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എക്സിക്യൂട്ടീവ് അംഗം, സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് ചെയർമാൻ എന്നീ സ്ഥാനങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നിലവിൽ കണ്ണൂർ ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി വൈസ് ചെയർമാനായും കണ്ണൂർ കോർപ്പറേഷൻ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചുവരികയാണ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ ലീഡർ കെ.കരുണക്കാരന്റെ ഉറ്റ അനുയായിയും കെ.സുധാകരന്റെ വിശ്വസ്തനുമാണ് മാർട്ടിൻ ജോർജ്.
നിർമ്മലഗിരി കോളേജിൽ നിന്നും ബി.എസ്‌സി സുവോളജിയിൽ ബിരുദ പഠനം പൂർത്തിയാക്കിയ മാർട്ടിൻ ജോർജ് തുടർന്ന് തിരുവനന്തപുരം ലോ-അക്കാഡമിയിൽ നിന്നും നിയമ ബിരുദവും നേടി. വിദ്യാർത്ഥി നേതാവായിരിക്കുന്ന വേളയിൽ സമരങ്ങൾക്ക് നേതൃത്വം നൽകി നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കണ്ണൂർ ചെറുപുഴ സ്വദേശിനി ജാൻസി അലക്സാണ് ഭാര്യ.കണ്ണൂർ ശ്രീപുരം സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ ജീവൻ മാർട്ടിൻ ജോർജാണ് മകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |