കണ്ണൂർ: പറയാനുള്ള അവകാശത്തെ അംഗീകരിക്കാമെന്നല്ലാതെ എന്തും പറയാനുള്ള അവകാശത്തെ അംഗീകരിക്കാനാകില്ലെന്ന് നിയുക്ത ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് . ഗ്രൂപ്പല്ല കോൺഗ്രസിന്റെ ശക്തി. ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിക്കും.പാർട്ടിക്ക് വ്യക്തമായ കാഴ്ചപ്പാടും അടുക്കും ചിട്ടയുമുണ്ടെങ്കിൽ തന്നെ കാര്യങ്ങൾ എളുപ്പമാകും. എന്തും വിളിച്ച് പറയുന്നതിനെ ധാർഷ്ട്യം എന്നാണ് പറയുക. എന്നാൽ നടപടി അനിവാര്യമാണെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
ജനാധിപത്യമുണ്ടെന്നുകരുതി എന്തും പറയാമെന്ന സമീപനം ശരിയല്ല.അക്രമരാഷ്ട്രീയമല്ല, ആശയ രാഷ്ട്രീയമാണ് കോൺഗ്രസ് നയം. ആശയപരമായി സി.പി. എമ്മുമായി യോജിക്കേണ്ട വിഷയങ്ങളിൽ യോജിക്കുകയും ചെയ്യും. അക്രമ രാഷ്ട്രീയത്തെ സഹന ശക്തിയോടെ നേരിടുകയാണ് കോൺഗ്രസ് രീതി. അക്രമം കൊണ്ട് ഒന്നിനെയും ഇല്ലാതാക്കാൻ കഴിയില്ല. ഇത്രയും അതിക്രമം നേരിട്ടിട്ടും കോൺഗ്രസിന് കോൺഗ്രസിന് കൂടുതൽ എം.പി.മാരെയും എം.എൽ.എ.മാരെയും കിട്ടുകയാണ് ചെയ്തത്.
പുതിയ കെ.പി.സി.സി.പ്രസിഡന്റ് വന്ന ശേഷം മൈക്രോ ലെവലിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമങ്ങൾ നടന്നുവരികയാണ്. ബൂത്തുകമ്മറ്റിക്ക് താഴെ 30 വീടുകൾക്ക് ഒരു മൈക്രോലെവൽ കമ്മറ്റി എന്ന നിലയ്ക്ക് പ്രവർത്തനം മാറും. അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ജനാധിപത്യ സംഘടന എന്ന നിലയിൽ തിരഞ്ഞെടുപ്പ് മാത്രമല്ല, ബഹുജന സേവനമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഡി.സി.സി.വൈസ് പ്രസിഡന്റ് വി.വി.പുരുഷോത്തമൻ, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, രജിത് നാറാത്ത്, കല്ലിക്കോടൻ രാഗേഷ്, എം.പി.രാഗേഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
മുൾക്കിരീടമാണ്..
വലിയ മുൾക്കിരീടമായാണ് പുതിയ സ്ഥാനത്തെ കാണുന്നത്. സി.പി.എമ്മിന് ഏറ്റവും അടിത്തറയുള്ള ജില്ലയാണ്. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ ഇവിടുന്നാണ്. അവർ നിർബാധം അക്രമങ്ങൾ നടത്തുന്നു. അതിനെ നേരിടാൻ കോൺഗ്രസ് പ്രവർത്തകർക്ക് കർമവീര്യവും ആത്മവീര്യവും പകർന്നുകൊടുക്കേണ്ടതുണ്ട്.കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെക്കുന്നത് പാർട്ടി തീരുമാനിക്കും. പാർട്ടി എന്തുപറയുന്നോ അതിനപ്പുറം എനിക്ക് ഒന്നുമില്ലെന്ന് എന്റെ രാഷ്ട്രീയ ജീവിതം അറിയുന്ന എല്ലാവർക്കുമറിയാം.
ഭാരവാഹികളുടെ എണ്ണം കുറയ്ക്കും
എണ്ണം കുറയ്ക്കണമെന്നാണ് കെ.പി.സി.സി.നിലപാട്. അതിന്റെ ചുവടുപിടിച്ച് ഡി.സി.സി.ഭാരാവികളുടെയും കുറയ്ക്കും. എത്രമാത്രം എന്ന് തീരുമാനിച്ചിട്ടില്ല.
മുതിർന്ന നേതാക്കൾ കൂടെയുണ്ട്
സംസ്ഥാന തലത്തിലെ നിലപാട് എന്താണെന്ന് അറിയില്ല. കെ.സി. ജോസഫ് എന്നെ വിളിച്ച് എല്ലാ പിന്തുണയും അറിയിച്ചിരുന്നു. ജനാധിപത്യ പാർട്ടി എന്ന നിലയിൽ പാർട്ടിയിൽ ചില അസ്വാരസ്യങ്ങളുണ്ട്. പറഞ്ഞുതീർത്ത് എല്ലാവരെയും ഒരു ചരടിൽ കോർത്തിണക്കി കൊണ്ടുപോകുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |