തൃക്കരിപ്പൂർ: ജനമൈത്രി പൊലീസിന്റെ ട്രോമ കെയർ പരിശീലനത്തിൽ നിന്നും ലഭിച്ച അറിവും ധൈര്യവും മനസ്തൈര്യവും ഒന്നുകൊണ്ട് യുവാവ് തിരിച്ചുപിടിച്ചത് സുഹൃത്തിന്റെ വിലയേറിയ ജീവൻ. ഒരു മാത്ര പോലും അമ്പരന്ന് നിൽക്കാതെ മരണത്തിലേക്ക് നീങ്ങിയ വെൽഡിംഗ് തൊഴിലാളിയെ മൂന്നുമിനിറ്റ് നീണ്ട പ്രാഥമിക ശ്രുശ്രൂഷയിലൂടെ തിരിച്ചുപിടിച്ച ഉടുമ്പുന്തല പുനത്തിലെ കെ.പി.ഹാരീസ് നാട്ടുകാർക്ക് മുഴുവൻ താരമാണിപ്പോൾ.
ഉടുമ്പുന്തല പുനത്തിലെ വി. സുഹ്റയുടെ വീടിന്റെ ടെറസിൽ ഷീറ്റിടുന്നതിനിടയിലാണ് ഒളവറ സ്വദേശി മധു ഷോക്കേറ്റ് വീണത്. വീടിന്റെ രണ്ടാം നിലയിൽ നിന്നുള്ള നിലവിളി കേട്ടാണ് അയൽവാസിയും പൊതുപ്രവർത്തകനുമായ ഹാരിസ് കുതിച്ചെത്തിയത്. മുകളിലെ നിലയിലേക്ക് ഓടുന്നതിനിടയിൽ തന്നെ താഴെ നിന്നുള്ള ലൂപ് വയറിന്റെ ബന്ധം ഹാരിസ് വിച്ഛേദിച്ചിരുന്നു. നിശ്ചലനായി കിടക്കുന്ന യുവാവിന് സി .പി. ആർ നൽകാൻ ആരംഭിച്ചു. ഓടിക്കൂടിയ പരിസരവാസികൾ നോക്കി നിൽക്കെ മൂന്ന് മിനിറ്റ് നീണ്ട പരിശ്രമത്തിൽ മധു കണ്ണുതുറക്കുകയായിരുന്നു. തന്റെ രണ്ടാം ജന്മത്തിന് കാരണക്കാരനായ ഹാരിസിനെ അത്ഭുതപാരവശ്യത്തോടെ നോക്കി നിൽക്കുന്ന മധുവിനെ കണ്ടപ്പോഴാണ് കൂടി നിന്നവർക്ക് ആശ്വാസമായത്.തന്റെ ധീരപ്രവൃത്തിയുടെ കഥ ഹാരീസ് ആരുമായും പങ്കുവച്ചില്ലെങ്കിലും തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. ബാവയുടെ വോയ്‌സ് ക്ലിപ്പ് സംഭവത്തെ വൈറലാക്കി. ഹാരിസിനെ തേടി അഭിനന്ദന പ്രവാഹം ഒഴുകുകയാണിപ്പോൾ.
നാടിന്റെ ആദരവും
ഒരു നിമിഷം പതറിയാൽ ജീവൻ നഷ്ടമായേക്കാവുന്ന ഘട്ടത്തിൽ ഓടിയെത്തി യുവാവിന്റെ ജീവൻ രക്ഷിച്ച ഹാരിസിനെ വി കെ ബാവയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ഉപഹാരം ആദരിച്ചു. വി കെ പി അബ്ദുൾ സലാം, പി. എം.യാക്കൂബ് ,വി.കുഞ്ഞിക്കൃഷ്ണൻ , ശുഹൈബ്, പ്രമോദ്, മനോഹരൻ കുറ്റിച്ചി, എം .ടി .പി അബ്ദുൽ ഗഫൂർ, എം.ഷമീം , ഷംസു അൽമാസ്, എൻ. അബൂബക്കർ , ശിഹാബ് പുനത്തിൽ, പി.സുഹൈൽ , എ .ജി.സാജിദ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |