ചെറുപുഴ: തെളിവുകൾ പൂർണമായും നശിപ്പിക്കപ്പെട്ട ചെറുപുഴയിലെ മറിയക്കുട്ടി വധത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണം തുടരുന്നു. കഴിഞ്ഞ ജൂലായ് 22ന് കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നതായി സംശയിക്കുന്ന സ്ത്രീയെ കണ്ടെത്താൻ രക്തസാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ച് കാത്തിരിക്കുകയാണ് അന്വേഷണസംഘം.
ആദ്യഘട്ടത്തിൽ തള്ളിക്കളഞ്ഞ പൊലീസ് അന്വേഷണത്തിലെ സൂചനകളെ ബലപ്പെടുത്തുന്നതാണ് സി.ബി.ഐക്ക് വൈകികിട്ടിയ ഫോറൻസിക് പരിശോധനഫലം. ഇതിന്റെ ചുവടുപിടിച്ചാണ് സ്ത്രീകളുടെ സമ്മതപത്രം വാങ്ങി പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ഡി.എൻ.എ പരിശോധനയ്ക്കായി രക്തസാമ്പിളുകൾ ശേഖരിച്ചത്.ഒൻപത് വർഷം കഴിഞ്ഞിട്ടും കേസിലെ പ്രതികളെ പിടികൂടാൻ കഴിയാതെ അന്വേഷണ സംഘം ഒളിച്ചു കളിക്കുകയാണെന്ന ആരോപണവും ശക്തമാണ്.
വർഷങ്ങൾക്ക് മുമ്പ് നടന്ന കൊലപാതകമെന്ന നിലയിൽ തെളിവുകളുടെ അഭാവവും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.എന്നാൽ ഡി.എൻ.എ പരിശോധനാഫലം വരാനുള്ള കാത്തിരിപ്പിനിടയിൽ സാദ്ധ്യമായ മറ്റന്വേഷണങ്ങളും തുടരുന്നുണ്ട്. സംഭവ ദിവസത്തെ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്താനും സി.ബി.ഐ അന്വേഷണസംഘം ശ്രമം തുടരുകയാണ്.വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനാവാതെ വന്നതിനെ തുടർന്ന് എറണാകുളം സി.ജെ. എം കോടതിയിൽ സി.ബി.ഐ സമർപ്പിച്ച സി.ആർ.പി.സി 173(2)പ്രകാരമുള്ള ഫൈനൽ റിപ്പോർട്ടും കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അനുമതിയും കോടതി നിരാകരിച്ചതിനെ തുടർന്നാണ് അന്വേഷണം പുനഃരാരംഭിച്ചത്.
ഗൂഢാലോചന നടത്തിയവർക്ക് മറിയക്കുട്ടിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യമായിരുന്നുവെന്നും ഇതിനായി കൊലപാതക ദൗത്യമേൽപ്പിച്ചവർ പോലുമറിയാതെയാണ് ആഭരണമോഷണം നടന്നതെന്നും പൊലീസ് സംശയിച്ചിരുന്നു.കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലോക്കൽ പൊലീസിന്റെ റിപ്പോർട്ടുകൾ നേരത്തെ സി.ബി.ഐ അവഗണിച്ചിരുന്നു.എന്നാൽ ഇപ്പോൾ ആ റിപ്പോർട്ടിലെ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ നീങ്ങുന്നത്.
കൊലയ്ക്ക് പിന്നിലെ ആ സ്ത്രീ ?
അന്നത്തെ കേസന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈ.എസ്.പി സുബൈർ കൊലപാതകത്തിന് പിന്നിലെ സ്ത്രീസാന്നിധ്യം കണ്ടെത്താനായി വിവിധയിടങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പ്രതിയെന്ന് സംശയിച്ച ആളെ ചോദ്യം ചെയ്യലിനും തെളിവുകളുടെ പരിശോധനയ്ക്കുമിടയിൽ കണ്ടെത്തിയ ഫോണിൽനിന്നും സിം കാർഡ് മാറ്റിയിട്ട് ഒരു സ്ത്രീയെ മാത്രം വിളിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് ഈ സ്ത്രീയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നത്. ഇതേ ഫോണിൽനിന്നും സംഭവദിവസം രാവിലെ ആറോടെ 1500 സെക്കന്റോളം സമയം പതിവില്ലാത്തവിധം മറ്റൊരാളെ വിളിച്ച് സംസാരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ഇതിനിടയിൽ ഡിവൈ.എസ്.പി സ്ഥലംമാറി പോയതിനെ തുടർന്ന് ഈ ദിശയിലേക്കുള്ള അന്വേഷണം നിലയ്ക്കുകയായിരുന്നു.
മറിയക്കുട്ടി വധക്കേസ്
2012 മാർച്ച് അഞ്ചിന് രാവിലെയാണ് ചെറുപുഴ കാക്കേഞ്ചാൽ പടത്തടത്തെ കൂട്ടമാക്കൂൽ ദേവസ്യ എന്ന കൊച്ചേട്ടന്റെ ഭാര്യ മറിയക്കുട്ടിയെ(72) ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |