ഡെപ്പോസിറ്റ് തുകയെങ്കിലും കിട്ടണ്ടേയെന്ന് വ്യാപാരികൾ;
സർക്കാർ തീരുമാനിക്കട്ടേയെന്ന് ഉടമ
നീലേശ്വരം: നീലേശ്വരം മാർക്കറ്റ് റോഡിലുള്ള ഗുരുകൃപ കെട്ടിടസമുച്ചയത്തിലെ വ്യാപാരികളും കെട്ടിട ഉടമയും തമ്മിലുള്ള തർക്കം ദേശീയപാത വികസനത്തിൽ കല്ലുകടിയാകുന്നു. പരേതനായ മാധവൻ മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ കഴിഞ്ഞ 30 വർഷത്തോളമായി കച്ചവടം ചെയ്യുന്ന വ്യാപാരികളാണ് തങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കാൻ തയ്യാറാകാത്തതിനെതിരെ കടുത്ത പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്.
സുപ്പീരിയൽ ട്രേഡേർസ്, കേവീസ് സ്റ്റുഡിയോ, എസ്.ബി.മെഡിക്കൽസ്, എസ്പീസ് ഫർണിച്ചേഴ്സ്, ഹൗസ് ഓഫ് യൂണിഫോം, സിറ്റി മൊബൈൽ, ഫ്രഷ് ഹെയർ ഡ്രസിംഗ്, ഓവൽ ബേക്കറി, ഒരു മലഞ്ചരയ്ക്ക് വ്യാപാരി എന്നിവർക്കാണ് കെട്ടിടം ഒഴിയാൻ നോട്ടീസ് ലഭിച്ചിട്ടുള്ളത്. എന്നാൽ കെട്ടിടം ഒഴിയാൻ തയ്യാറാണെങ്കിലും ഉടമയ്ക്ക് കൊടുത്ത ഡെപ്പോസിറ്റ് തുകയും ഫർണിഷിംഗ് ചെലവും കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. കച്ചവടം തുടങ്ങുമ്പോൾ 25,000 മുതൽ ഒരു ലക്ഷം രൂപ വരെ ഡെപ്പോസിറ്റ് കൊടുത്തിരുന്നുവെന്നാണ് ഇവർ പറയുന്നത്. വർഷങ്ങളായി കച്ചവടം ചെയ്ത തങ്ങൾക്ക് ഇത് കിട്ടിയില്ലെങ്കിൽ ഒഴിഞ്ഞുപോകുന്ന തങ്ങളുടെ കുടുംബം വഴിയാധാരമാകുമെന്നും ഇവർ പരിതപിക്കുന്നു. സമീപ പ്രദേശങ്ങളിലെ കച്ചവടക്കാർക്ക് കെട്ടിട ഉടമകൾ നഷ്ടപരിഹാരം നൽകിയതായും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കെട്ടിടത്തിലെ വൈദ്യുതിബന്ധം വിച്ഛേദിക്കാൻ കെട്ടിട ഉടമ ശ്രമിച്ചെങ്കിലും ഇതിനെതിരെ വ്യാപാരികൾ കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചിരിക്കുകയാണ്.
വാടകക്കാർക്ക് മാന്യമായ നഷ്ട പരിഹാരം നൽകാൻ ഞങ്ങൾ തയ്യാറായിരുന്നു. വ്യാപാരികളാരും ഞങ്ങളോട് നേരിട്ട് സംസാരിച്ചിട്ടില്ല. ഇനിയുള്ള വിഷയം സർക്കാറിന്റെ കൈയിലാണ്- ചന്ദ്രൻ (കെട്ടിട ഉടമ)
കെട്ടിട ഉടമ ഒഴിഞ്ഞ് പോകുന്ന വാടകക്കാർക്ക് നഷ്ടപരിഹാരം നൽകുന്നില്ലെങ്കിൽ വ്യാപാരികളുടെ സഹകരണത്തോടെ കുടുംബസമേതം വീടിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തും-
കെ.വി.സുരേഷ് കുമാർ,വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |