കണ്ണൂർ: പ്ലസ്‌വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി ജില്ലയിൽ 20 ശതമാനം സീറ്റ് വർദ്ധിപ്പിച്ചെങ്കിലും ആശങ്കയൊഴിയാതെ വിദ്യാർത്ഥികൾ. നിലവിലെ ബാച്ചുകൾ വർദ്ധിപ്പിക്കാതെ സീറ്റ് വർദ്ധിപ്പിച്ചാൽ ഇഷ്ടപ്പെട്ട സ്‌കൂളിൽ ഇഷ്ടവിഷയം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നാണ് ഉയർന്നിരിക്കുന്ന പ്രധാന പരാതി. ചില വിദ്യാർത്ഥി സംഘടനകളും ഇക്കാര്യം ഉന്നയിച്ചുകഴിഞ്ഞു.
വർദ്ധിപ്പിച്ച കണക്കനുസരിച്ച് 1161 വിദ്യാർത്ഥികൾ ഓപ്പൺ വിഭാഗത്തിൽ പ്ലസ് വണ്ണിന് പ്രവേശനം നേടേണ്ടിവരും. കൂടാതെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിജയികളും ഗൾഫിൽ നിന്നുള്ളവരുടെ എണ്ണവും കൂടി കൂട്ടുമ്പോൾ സീറ്റ് ക്ഷാമം ഇനിയും രൂക്ഷമാകും. കഴിഞ്ഞ വർഷവും 20 ശതമാനം സീറ്റ് വർദ്ധിപ്പിച്ചിരുന്നു. 50 പേർ പഠിച്ചിരുന്ന ക്ലാസിൽ 60 പേരാണ് പഠിച്ചത്. ക്ലാസുകൾ ഓൺലൈനിലായതിനാൽ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കിയില്ല.
20 ശതമാനം സീറ്റ് വർദ്ധന വരുന്നതോടെ ഒരു ക്ലാസിൽ കുട്ടികളുടെ എണ്ണം ഇനിയും വർദ്ധിക്കും. ക്ലാസുകൾ ആരംഭിക്കുമ്പോൾ അദ്ധ്യാപകരും സ്‌കൂൾ അധികൃതരും വിദ്യാർത്ഥികളും ഇതിന്റെ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇത്രയും കുട്ടികൾ ഒരുമിച്ച് ഒറ്റ ക്ലാസിൽ പഠിക്കുന്നത് പഠന നിലവാരത്തെയുൾപ്പെടെ ബാധിക്കും. ഇത്രയും വിദ്യാർത്ഥികൾക്ക് ഒരു ക്ലാസ് മുറിയിൽ സൗകര്യം ഒരുക്കാൻ കഴിയുമോ എന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
യോഗ്യത നേടിയ 34,481 വിദ്യാർത്ഥികളിൽ 11,816 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയവരാണെന്നതും ശ്രദ്ധേയമാണ്. കൂടുതൽ വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയ സാഹചര്യത്തിൽ ബാച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുകയെന്നതാണ് ആവശ്യം. വിദ്യാർത്ഥി സംഘടനകളെല്ലാം ബാച്ചുകളുടെ എണ്ണം ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും സർക്കാർ അതു പരിഗണിക്കാതെ 20 ശതമാനം വർദ്ധന വരുത്തി താൽക്കാലിക പരിഹാരം കാണുകയായിരുന്നു. സീറ്റ് വർദ്ധനവിന്റെ ഗുണം ഭൂരിഭാഗം വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടാനിടയില്ല.
പ്ളസ് വൺ കണ്ണൂർ ജില്ലയിൽ
സീറ്റുകൾ 27767
ഉപരിപഠനയോഗ്യത നേടിയവർ 34481
വർദ്ധനവ് വരുമ്പോൾ 33,320
സീറ്റിന് പുറത്ത് 1161
സയൻസ് 13200
കൊമേഴ്‌സ് 9050
ഹ്യുമാനിറ്റീസ് 5800
സീറ്റ് വർദ്ധിപ്പിച്ചതു കൊണ്ട് കാര്യമില്ല. അത് കാലാകാലങ്ങളായി ഒരു കീഴ്‌വഴക്കം പോലെ സർക്കാർ ചെയ്യുന്നതാണ്. ബാച്ചുകൾ അനുവദിക്കുക എന്നതാണ് പ്രായോഗികതലത്തിലുള്ള വഴി. അത് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം
ഷമ്മാസ് , കെ.എസ്.യു ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |