കണ്ണൂർ: ഗ്രൂപ്പ് കളികൊണ്ട് കോൺഗ്രസിന് നഷ്ടം മാത്രമെയുണ്ടാകുകയുള്ളൂവെന്നും ഇനി അതിന് പ്രസക്തിയില്ലെന്നും നിയുക്ത ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്. ഗ്രൂപ്പില്ലാതെ എല്ലാവരെയും ഒന്നിപ്പിച്ച് കൊണ്ടുപോയാൽ മാത്രമെ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ചുമതലയേൽക്കുന്ന മാർട്ടിൻ ജോർജ് ശുഭാപ്തി വിശ്വാസത്തിലാണ്. അച്ചടക്കമുള്ള പ്രവർത്തകരെ വളർത്തിയെടുക്കുകയാണ് പ്രധാന ദൗത്യം. കോൺഗ്രസ്സിന്റെ ശക്തിയും ദൗർബല്യവും കാൽനൂറ്റാണ്ടിലേറെകാലമായി നന്നായി അറിയുന്ന പ്രവർത്തകൻ എന്ന നിലയിൽ കൂടുതൽ പേരെ സംഘടനയിലേക്ക് ആകർഷിക്കുന്ന പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുകയെന്നും മാർട്ടിൻ പറയുന്നു.
മാർട്ടിനുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്:
പുതിയ ചുമതലയേറ്റെടുമ്പോൾ എന്താണ് പ്രധാന വെല്ലുവിളി?
സംഘടനയെ ശക്തിപ്പെടുത്തുകയെന്നതാണ് പ്രധാന വെല്ലുവിളി. അതിനു വേണ്ടി എല്ലാ ഗ്രൂപ്പുകളെയും മാറ്റിനിർത്തി ഒത്തൊരുമിച്ച് പ്രവർത്തിക്കാനുള്ള ശ്രമത്തിനായിരിക്കും പ്രഥമ പരിഗണന. ബൂത്ത് തലം മുതൽ പ്രൊഫഷണലിസം കൊണ്ടുവരണം. കേഡർ സംവിധാനത്തിലേക്ക് കോൺഗ്രസിനെ എത്തിക്കണം.
ഇപ്പോഴത്തെ രീതി കോൺഗ്രസിന് ഗുണം ചെയ്യുമോ?
നിലവിലുള്ള രീതി കോൺഗ്രസിന് ക്ഷയിപ്പിക്കുക മാത്രമെ ചെയ്യൂ. കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് ഓരോ പ്രവർത്തകനും ശ്രദ്ധിക്കേണ്ടത്. കോൺഗ്രസിൽ ജനാധിപത്യമുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയുന്നത് ശരിയായ നടപടിയല്ല. പാർട്ടിക്കെതിരെ എന്തും പറയുവാനുള്ള അവകാശം പാർട്ടിയിൽ ആർക്കും നൽകിയിട്ടില്ല. കോൺഗ്രസിൽ അസ്വാരസ്യങ്ങളുണ്ട്. എന്നാൽ അത് പരിഹരിക്കും. പ്രവർത്തകരുടെ നിർദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കും.
പ്രഥമപരിഗണന?
പാർട്ടിയുടെ താഴെതട്ടിലുള്ള പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തെ കുറിച്ച് കെ പി സി സി പ്രസിഡന്റുമായി ചർച്ച നടത്തി വേണ്ട നടപടി സ്വീകരിക്കും. ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത് പ്രകാരം താഴെത്തട്ടിലുള്ള പ്രവർത്തനത്തിന് 30 വീടുകൾ ഉൾപ്പെടുന്ന മൈക്രോലെവൽ സംവിധാനം ആരംഭിക്കും.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണല്ലോ പലയിടത്തും കോൺഗ്രസ്സിന്റെ പ്രവർത്തനം?
തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ജനങ്ങളെ സമീപിക്കുന്ന രീതിയിൽ മാറ്റം വരുത്തിയെ പറ്റൂ. ഇക്കാര്യം യു.ഡി.എഫ് കക്ഷി നേതാക്കളുമായി ചർച്ച നടത്തും..
പുതിയ രാഷ്ട്രീയ ശൈലി ?
അക്രമം കൊണ്ട് ഒന്നിനെയും ഇല്ലാതാക്കാൻ കഴിയില്ല. എ.കെ.ജി.ആശുപത്രി തിരഞ്ഞെടുപ്പുമുതൽ പരിയാരം വരെയുള്ള തിരഞ്ഞെടുപ്പിൽ അത് വ്യക്തമായതല്ലേ. ഇത്രയും അതിക്രമം നേരിട്ടിട്ടും കോൺഗ്രസിന് കോൺഗ്രസിന് കൂടുതൽ എം.പി.മാരെയും എം.എൽ.എ.മാരെയും കിട്ടുകയാണ് ചെയ്തത്.
ഡി.സി.സി.ഭാരവാഹികളുടെ എണ്ണം കുറയ്ക്കുമോ?
എണ്ണം കുറയ്ക്കണമെന്നാണ് കെ.പി.സി.സി.നിലപാട്. അതിന്റെ ചുവടുപിടിച്ച് ഡി.സി.സി.ഭാരാവികളുടെയും കുറയ്ക്കും. എത്രമാത്രം എന്ന് തീരുമാനിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |