പയ്യന്നൂർ :കൊവിഡ് കാലത്ത് സർവ ക്ഷേമപെൻഷനുകളും കൃത്യമായി നൽകിയ സർക്കാർ പക്ഷെ മറ്റൊരു ജോലിയിലുമേർപ്പെടാതെ ആയുഷ്കാലം മുഴുവനും ദൈവസന്നിധിയിൽ വിവിധ ആചാരങ്ങളേറ്റ് കഴിയുന്ന സ്ഥാനികരുടെ കാര്യം മറന്നു. ഉത്തര മലബാറിലെ കാവുകളിലും കഴകങ്ങളിലും മറ്റുമുള്ള ആചാര സ്ഥാനികന്മാരുടെയും കോലധാരികളുടെയും പ്രതിമാസവേതനം മുടങ്ങിയിട്ട് ഇപ്പോൾ ഒമ്പത് മാസമായി.
കണ്ണൂർ -കാസർകോട് ജില്ലകളിലെ 500 ഓളം വരുന്ന ദേവസ്ഥാനങ്ങൾ, ക്ഷേത്രങ്ങൾ, കാവുകൾ, മുണ്ട്യ, അറകൾ എന്നിവടങ്ങളിലെ രണ്ടായിരത്തോളം വരുന്ന ദേവോപാസകരായ ഇവരിൽ ഏറിയ പങ്കും മറ്റ് ജോലികൾക്ക് ഒന്നും പോകാൻ കഴിയാത്തവരും പ്രായാധിക്യം കാരണം പലവിധ അവശതകൾ നേരിടുന്നവരുമാണ്. ഇപ്പോഴാണെങ്കിൽ കൊവിഡ് മഹാമാരി കാരണം ക്ഷേത്രങ്ങളിൽ ചടങ്ങുകളൊന്നും നടക്കാത്തതുമൂലം ദുരിതജീവിതമാണ് ഇവർ നയിക്കുന്നത്.
വേതനം മുടങ്ങിയതുമായി ബന്ധപ്പെട്ട് ഇരു ജില്ലകളിലെയും എം.എൽ.എ മാർ മുഖാന്തിരം ദേവസ്വം മന്ത്രിയെ ബന്ധപ്പെട്ട് മുഴുവൻ കുടിശ്ശികയും ഓണത്തിന് മുമ്പായി വിതരണം ചെയ്യുമെന്ന് അറിയിച്ചതാണ്.എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്ന് ഉത്തര മലബാർ സംയുക്ത ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
വെറും 1400
ആചാരബദ്ധരായതിനാൽ മറ്റൊരു ജോലിയും ചെയ്യാനാകാത്തവരാണ് ഭൂരിപക്ഷം സ്ഥാനികരും. കൂടുതലും പ്രായാധിക്യമുള്ളവരുമാണ് .കെ.സി.വേണുഗോപാൽ മന്ത്രിയായിരിക്കെയാണ് ടൂറിസം വകുപ്പിൽ നിന്ന് നാമമാത്രമായ ഒരു തുക ഇവർക്ക് നൽകിയത്. ഇത് നിലച്ചതിന് ശേഷം പിന്നീട് ഇടതുസർക്കാരിന്റെ കാലത്ത് ദേവസ്വത്തിന്റെ ചുമതലയിലേക്ക് മാറ്റി ക്രമാനുഗതമായി വർദ്ധിപ്പിക്കുകയായിരുന്നു.കൊവിഡ് കാലത്ത് ഉത്തരമലബാറിലെ കളിയാട്ടങ്ങളും കഴകകാര്യങ്ങളും മുടങ്ങിയതോടെ ക്ഷേത്രത്തിൽ നിന്നുള്ള വരുമാനവും ഇവർക്ക് ലഭിക്കാതായി.
13ന് ഉപവാസസമരം
ആചാര സ്ഥാനികൻമാരുടെയും കോലധാരികളുടെയും മുടങ്ങിക്കിടക്കുന്ന വേതനം ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഉത്തര മലബാർ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 13 ന് നീലേശ്വരം മലബാർ ദേവസ്വം ബോർഡ് ഓഫീസിന് മുൻപിൽ ആചാര്യ - സ്ഥാനികൻമാർ ഏകദിന ഉപവാസ സമരം നടത്തുമെന്ന് ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയ, ജനറൽ സെക്രട്ടറി വി.സി.നാരായണൻ, ട്രഷറർ മധുസൂദനൻ എടാട്ട് എന്നിവർ അറിയിച്ചു.
ആചാര സ്ഥാനികരുടെ വേതനം ഏഴ് മാസത്തോളം കുടിശിക നിലവിലുണ്ട്. തുക വർദ്ധിപ്പിക്കുന്നതിനും കുടിശിക വിതരണം ചെയ്യുന്നതിനും തിരഞ്ഞെടുപ്പിന് മുമ്പ് ചർച്ച നടത്തി ധാരണയിലെത്തിയിരുന്നു. എന്നാൽ ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല. ദേവസ്വം ബോർഡിന്റെ നിലപാടിനെതിരെ ആചാരസ്ഥാനികർ വീണ്ടും സമരത്തിനിറങ്ങാൻ നിർബന്ധിതരാവുകയാണ്.
രാജൻ പെരിയ ( ചെയർമാൻ, ഉത്തരമലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |